ന്യൂഡൽഹി: ജസ്പ്രീത് ബുമ്ര പരുക്കേറ്റു പിൻമാറിയതോടെ പേസ് ബോളിങ്ങിലെ മൂർച്ച നഷ്ടപ്പെട്ട ടീം ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ വിജയ തന്ത്രങ്ങൾ പൊളിച്ചെഴുതുന്നു. ബുമ്രയുടെ അഭാവത്തിൽ പേസ് ബോളിങ്ങിലുണ്ടായ പരിചയക്കുറവ് മറികടക്കാൻ സ്പിൻ ബോളിങ്ങിൽ ആളെണ്ണം കൂട്ടുകയാണ് ടീം മാനേജ്മെന്റ് ചെയ്തത്.
ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ അന്തിമ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ഓപ്പണർ യശസ്വി ജയസ്വാളിനു പകരം ടീമിലിടം നേടിയത് സ്പിന്നർ വരുൺ ചക്രവർത്തി. ഇതോടെ ഇന്ത്യയുടെ 15 അംഗ ടീമിലെ സ്പിൻ ബോളർമാരുടെ എണ്ണം അഞ്ചായി. സ്പിന്നിനെ തുണയ്ക്കുന്ന ദുബായിലെ പിച്ചിലാണ് ഇന്ത്യയുടെ മത്സരങ്ങളെന്നത് വരുണിന്റെ അപ്രതീക്ഷിത വരവിനു കാരണമായി.
2022 ട്വന്റി20 ലോകകപ്പിനുശേഷം ബുമ്രയില്ലാതെ മറ്റൊരു ഐസിസി ടൂർണമെന്റിനിറങ്ങുകയാണ് ഇന്ത്യ. 2023 ഏകദിന ലോകകപ്പിലും 2024 ട്വന്റി20 ലോകകപ്പിലും ഇന്ത്യയുടെ വജ്രായുധമായിരുന്ന ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജിനെ ഇന്ത്യ തിരിച്ചുവിളിച്ചില്ല. പകരം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ച യുവതാരം ഹർഷിത് റാണയെ ഉൾപ്പെടുത്തി. റാണയും നീണ്ട ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമിയും ഇതുവരെ 9 ഏകദിന മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള അർഷ്‌ദീപ് സിങ്ങുമാണ് ചാംപ്യൻസ് ട്രോഫി ടീമിലെ പേസർമാർ.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫോം തെളിയിച്ചത് ബാക്കപ് ഓപ്പണറായി ഉൾപ്പെടുത്തിയിരുന്ന യശസ്വി ജയ്സ്വാളിനെ തഴയാൻ കാരണമായി. ഏകദിന ഫോർമാറ്റിൽ പരിചയക്കുറവുണ്ടെങ്കിലും ട്വന്റി20 ക്രിക്കറ്റിലെ സമീപകാല മികച്ച പ്രകടനം വരുണിന് നേട്ടമായി. യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരെ നോൺ ട്രാവലിങ് റിസർവുകളായും നിലനിർത്തിയിട്ടുണ്ട്. ഈ മാസം 19നാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനു തുടക്കം.
Spin bowlers dominate India’s Champions Trophy team; five specialist spinners are included
Indian Cricket Team Varun Chakravarthy Rohit Sharma Malayalam News Sports