ടെൽ അവീവ്: ഗാസയിൽ എത്രയും വേഗം ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ ആക്രമിക്കാൻ നെതന്യാഹു സൈന്യത്തിനു ഉത്തരവിട്ടത്.
അതേസമയം ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ, ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ‘വ്യക്തമായ ലംഘനം’ എന്നാണ് സംഭവത്തെ നെതന്യാഹു വിശേഷിപ്പിച്ചത്.
ഇസ്രയേൽ നൽകുന്ന തിരിച്ചടിക്ക് എങ്ങനെയെന്ന് തീരുമാനിക്കാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിർത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കൾക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങളെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















































