തിരുവനന്തപുരം: എറെ വിവാദങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ വരുത്തിയത് 24 വെട്ടുകൾ. എമ്പുരാന്റെ നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതേപോലെ ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കി. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എൻഐഎ എന്ന് പരാമർശിക്കുന്ന സീൻ നീക്കം ചെയ്തു.
പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്. നേരത്തെ പതിനേഴ് വെട്ടുകളാണ് ചിത്രത്തിൽ വരുത്തുന്നത് എന്നാണ് വാർത്ത വന്നിരുന്നത്. എന്നാൽ അതിൽ കൂടുതൽ രംഗങ്ങൾ മാറ്റിയതായാണ് റീ എഡിറ്റിംഗ് സെൻസർ രേഖ വ്യക്തമാക്കുന്നത്.
അതേ സമയം എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരുന്നു. തെറ്റുകൾ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി കൂട്ടിച്ചേർത്തു.
ഇതുവരെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാൻ. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാൻറെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ൻറെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങൾ കൊണ്ടാണ് എമ്പുരാൻ ഇതിനെ മറികടന്നിരിക്കുന്നത്.
കൂടാതെ 200 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാർ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോൾ. മോഹൻലാലിൻറെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മൽ ബോയ്സ് മാത്രമാണ് മലയാളത്തിൽ എമ്പുരാന് മുന്നിൽ കളക്ഷനിൽ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിൻറെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡ്.