കൊച്ചി: അത്താണി കോട്ടായിയിലെ ബെവറജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നിൽ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ജീവനക്കാർ മദ്യകമ്പനി ഏജന്റുമാരിൽ നിന്ന് ഒരു മാസം ഏകദേശം എട്ട് ലക്ഷം രൂപയോളം കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ മാസവും തവണകളായിട്ടാണ് പണം കൈമാറിയിരുന്നത്. തങ്ങളുടെ മദ്യ ബ്രാൻഡുകൾ ഔട്ട്ലെറ്റിലൂടെ പ്രോത്സാഹിപ്പിക്കുന്നതിന് പകരമായാണ് കമ്പനികൾ ബെവ്‌കോ ജീവനക്കാർക്ക് ഈ തുക നൽകിയിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥരിൽനിന്ന് 80150 രൂപയാണ് കണ്ടെടുത്തത്. എന്നാൽ രണ്ടര ലക്ഷത്തോളം രൂപ കൈക്കൂലിയായി എത്തിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. തങ്ങൾ എത്തുന്നതിന് മുമ്പ് ഈ പണത്തിൽനിന്ന് നല്ലൊരുഭാഗം മാറ്റിയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് വിജിലൻസുള്ളത്. ഔട്ട്ലെറ്റിലെ 11 ജീവനക്കാരിൽ ഒൻപത് പേരിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടികൂടിയിട്ടുണ്ട്. നേരിട്ടുള്ള പണമിടപാടുകൾക്ക് പുറമെ ഗൂഗിൾപേ ഇടപാടുകളും നടത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് ഉടൻ തന്നെ സർക്കാരിലേക്ക് റിപ്പോർട്ട് നൽകും. കേസെടുത്ത് വിശദമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് വിജിലൻസ് എറണാകുളം യൂണിറ്റിന്റെ തീരുമാനം ഔട്ട്ലെറ്റിൽ വിദേശ മദ്യ കമ്പനികളുടെ ഏജന്റുമാർ അവരുടെ ബ്രാൻഡിന്റെ വിൽപ്പനയിൽ വർധനയുണ്ടാക്കുന്നതിന് വേണ്ടി ബെവറജസിലെ ജീവനക്കാർക്ക് കൈക്കൂലിയായി പണം നൽകാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തിയത്.

















































