ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിര്‍മാണക്കമ്പനിയായ ടെസ്ലയ്‌ക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യില്‍നിന്ന് മേയ് അവസാനം മാറുമെന്നാണ് ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് വ്യക്തമാക്കിയത്.
സര്‍ക്കാരിന് ഒരു ട്രില്യണ്‍ ലാഭമുണ്ടാക്കിയതിനുശേഷമാണ് മാറുന്നതെന്നും ചെലവു ചുരുക്കല്‍ പരിപാടികളിലുടെ പ്രതിദിനം 4 ബില്യണ്‍ ഡോളര്‍ ചെലവു ചുരുക്കിയെന്നും മസ്‌ക് പറയുന്നു. 130 ദിവസത്തിനുള്ളില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമാണെന്നു കരുതുന്നില്ലെന്നും മസ്‌ക് അവകാശപ്പെട്ടു.
പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണു ഡോജിന്റെ തലപ്പത്തേക്കു മസ്‌കിനെ നിയമിച്ചത്. ഒരു സുപ്രഭാതത്തില്‍ നിങ്ങള്‍ എന്തു ചെയ്യുന്നെന്ന് അറിയിക്കണമെന്നും ജോലി നഷ്ടമാകാതിരിക്കാന്‍ കാരണം കാണിക്കണമെന്നും ചൂണ്ടിക്കാട്ടി ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-മെയില്‍ അയയ്ക്കുകയാണു മസ്‌ക് ചെയ്തത്. സര്‍ക്കാര്‍ സര്‍വീസ് മുഴുവന്‍ അലസന്‍മാരാണെന്നും ഇവരെ കൊണ്ടുനടക്കുന്നത് അനാശവശ്യ ചെലവാണെന്നുമായിരുന്നു കാരണം. ഇതോടൊപ്പം വിദേശ സഹായം നല്‍കാനുള്ള യുഎസ്എയ്ഡില്‍നിന്ന് 10,000 ജീവനക്കരെ ഒഴിവാക്കിയതും വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
എന്നാല്‍, മസ്‌കിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്കെതിരേ ജനം സംഘടിച്ചതോടെയാണു പത്തി മടക്കുന്നതെന്നാണു വിവരം. മസ്‌കിന്റെ കമ്പനിയായ ടെസ്ലയ്‌ക്കെതിരേ വന്‍ കാമ്പെയ്‌നാണ് അടുത്തിടെയുണ്ടായത്. ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുടെ ഓഹരി വിപണി അഞ്ചു ശതമാനം ഇടിഞ്ഞു. കമ്പനിക്കെതിരേ ദേശീയ പ്രക്ഷോഭവും രൂക്ഷമായി. മക്‌സിന് സമ്മര്‍ദമുണ്ടെന്ന് പറഞ്ഞതായി ടെസ്ലയുടെ ജീവനക്കാരനും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
എന്നാല്‍, ആദ്യ ഘട്ടത്തിലെല്ലാം വീമ്പിളക്കിത്തന്നെയായിരുന്നു മസ്‌കിന്റെ പ്രതികരണം. വഴിയില്‍ കല്ലുണ്ടെന്നും കാലാവസ്ഥ മോശമാണെന്നും തനിക്കറിയാമെന്നും പക്ഷേ, ഭാവി തെളിഞ്ഞതാണെന്നും മസ്‌ക് പറഞ്ഞു.
അതേസമയം, ഡോജിന്റെ നടപടിക്കെതിരേ അമേരിക്കയിലെമ്പാടും നിയമ യുദ്ധങ്ങളും നടക്കുകയാണ്. സ്വകാര്യത ലംഘിച്ചതടക്കം ഡോജിനെതിരേ ആരോപിച്ചിട്ടുണ്ട്. യാതൊരു നിയമപിന്തുണയുമില്ലാതെയാണു ഡോജിന്റെ പ്രവര്‍ത്തനമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.