വാഷിംഗ്ടൺ: ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌കിൻ്റെ ലഹരി ഉപയോഗം പരിധി കടന്നുവെന്നും അത് അദ്ദേഹത്തിൻ്റെ മൂത്രസഞ്ചിയെ വരെ ബാധിക്കുന്ന അവസ്ഥയിലെത്തിയതായും റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മസ്‌ക് പ്രതിദിനം ഏകദേശം ഇരുപത് ഗുളികകൾ കഴിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇലോൺ മസ്‌ക് ഡോജ് മേധാവിയായിരുന്ന സമയത്ത് കെറ്റാമിൻ, എക്‌സ്റ്റസി, സൈക്കഡെലിക് മഷ്‌റൂമുകൾ എന്നിവ പതിവായി കഴിച്ചിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത സുഹൃത്തുക്കൾ ന്യൂയോർക്ക് ടൈംസിന് നൽകിയ വിവരം.
താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിട്ടുളളയാളാണ് ഇലോൺ മസ്‌ക്. രണ്ട് ആഴ്ച്ചയിൽ ഒരിക്കൽ താൻ മയക്കുമരുന്ന് ഉപയോഗിക്കുമെന്നാണ് ഒരു അഭിമുഖത്തിൽ മസ്‌ക് പറഞ്ഞത്. വലിയ അളവിൽ കെറ്റാമിൻ ഉപയോഗിച്ചാൽ ശരിക്കും ജോലി ചെയ്യാൻ കഴിയില്ലെന്നും തനിക്ക് ചെയ്തു തീർക്കാൻ ധാരാളം ജോലികളുളളതിനാൽ ചെറിയ അളവിലാണ് ഉപയോഗിക്കാറുളളതെന്നും മസ്‌ക് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ലഹരി ഉപയോഗം തന്റെ മൂത്രസഞ്ചിയെ ബാധിക്കുന്നുണ്ടെന്ന് മസ്‌ക് തന്റെ സഹപ്രവർത്തകരോട് പറഞ്ഞതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
വൈറ്റ് ഹൗസിൽ ഡോജിന്റെ അധികാരത്തിലിരിക്കുമ്പോഴും ലോകനേതാക്കളുമായി സുപ്രധാന ചർച്ചകൾ നടത്തുമ്പോഴുമെല്ലാം മസ്‌ക് ലഹരി ഉപയോഗിച്ചിരുന്നോ എന്നത് അവ്യക്തമാണ്. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല. അതേസമയം മസ്‌കിന്റെ മയക്കുമരുന്ന് ഉപയോഗം കൂടിയത് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 275 മില്യൺ ഡോളർ സംഭാവന നൽകിയപ്പോഴും പിന്നീട് ഡോജിന് നേതൃത്വം നൽകുമ്പോഴുമാണെന്നും റിപ്പോർട്ടുണ്ട്.
എക്‌സ്റ്റസിയെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസിട്രേഷൻ ഷെഡ്യൂൾ 1 കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ പോലും അനുവദിക്കുന്നില്ല. സർക്കാർ ജീവനക്കാർ ഇത് ഉപയോഗിക്കുന്നതിന് കർശന നിരോധനമുണ്ട്. കെറ്റാമിൻ ഷെഡ്യൂൽ മൂന്നിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നത് ഒരു പരിധി വരെ നിയമവിധേയമാണെങ്കിലും മറ്റ് മയക്കുമരുന്നുകളുമായി കലർത്തി ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്.