തിരുവനന്തപുരം: തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള കുടിപ്പകയ്ക്ക് ബലിയാടായി വിദ്യാഭ്യാസം തന്നെയുപേക്ഷിച്ച് വിദ്യാർഥിനി. കിളിമാനൂർ രാജാ രവിവർമ്മ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ എതിർ ചേരിയിലുള്ള അധ്യാപകനെ മോശക്കാരനാക്കാൻ ഇയാൾ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
സൈലന്റ് ഫിക്സ് എന്ന അസുഖ ബാധിതയായ വിദ്യാർത്ഥിനി ചികിത്സയ്ക്കായി നാല് മാസം അവധി എടുത്തപ്പോഴാണ് അധ്യാപിക വ്യാജ പ്രചാരണം നടത്തിയത്. കൂടാതെ സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഉൾപ്പടെ വിദ്യാർഥിനിയുടെ പേര് പറഞ്ഞു അധിക്ഷേപിക്കുകയും സംഭവം പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കുകയും ചെയ്തു. കൂടാതെ അധ്യാപിക അറിയിച്ചതു പ്രകാരം സിഡബ്ല്യൂസിയിൽ നിന്നും പോലീസിൽ നിന്നും അന്വേഷണമുണ്ടാവുകയും ചെയ്തു. ഇതോടെ നാണക്കേടിനെ തുടർന്ന് വിദ്യാർഥിനി പ്ലസ് വൺ പഠനം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം സ്കൂളിലെ മാനേജ്മെന്റ് തലത്തിൽ വിവിധ വിഷയങ്ങളിൽ തർക്കം കേസ് ആയി നിലനിൽക്കുന്നുണ്ട്. മുൻപ് ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഹാജർബുക്ക് മോഷണം പോയത് ഏറെ വിവാദമായിരുന്നു. അതിനാൽ തന്നെ അധ്യാപകർക്കിടയിൽ ചേരിതതിരിവ് ഉണ്ടായിരുന്നു. എന്നാൽ അധ്യാപകൻ ഉപദ്രവിച്ചുവെന്ന് സ്കൂളിലെ അധ്യാപിക തന്നെയാണ് പ്രചരിപ്പിച്ചതെന്ന് വിദ്യാർഥിനി പറഞ്ഞു. സ്കൂളിലെ അധ്യാപകനുമായി പരിചയം പോലും ഉണ്ടായിരുന്നില്ല. അഡ്മിഷൻ എടുക്കാൻ പോയപ്പോൾ മാത്രമാണ് ആരോപണ വിധേയനായ അധ്യാപകനെ കണ്ടിട്ടുള്ളത്. ഇടയ്ക്ക് സ്കൂളിൽ കൂടി പോവുന്നതു കാണാം.
വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇല്ലാ കഥകൾ വന്നപ്പോൾ പഠിക്കാൻ പോലും തോന്നിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. വ്യാജ പ്രചാരണം അറിഞ്ഞ് മറ്റുള്ളവർ അറിഞ്ഞു വലിയ നാണക്കേട് ഉണ്ടായി. നാണക്കേട് കാരണം മുടി മുറിച്ചു നടക്കേണ്ട അവസ്ഥ ഉണ്ടായെന്ന് പെൺകുട്ടി പറയുന്നു. ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിലാണ് അധ്യാപകർ തമ്മിലുള്ള കുടിപ്പകയ്ക്ക് വിദ്യാർഥിനി ഇരയായ വിവരം പുറംലോകമറിഞ്ഞത്.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. സ്കൂൾ നടത്തിപ്പിനെ കുറിച്ചും അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടിയെ കുറിച്ച് ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയത് വലിയ തെറ്റാണെന്ന് മന്ത്രി പറഞ്ഞു. പരാതിയിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷിച്ചു ഒരു ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഇത്തരം കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരെ വെറുതെ വിടുന്ന സർക്കാരല്ല ഇവിടെയുള്ളതെന്ന് അവർ അറിയണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന്റെ പ്രധാന്യം. കുട്ടികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്. താഴെയുള്ള ഉദ്യോഗസ്ഥർ അനങ്ങാറില്ല. അതാണ് സർക്കാർ നേരിട്ട് ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു.
അതേസമയം തന്നെ കുറിച്ച് കള്ള കഥകൾ പ്രചരിപ്പിച്ച അധ്യാപികയെ അവിടെ തുടരാൻ അനുവദിക്കരുതെന്നാണ് പെൺകുട്ടി ആവശ്യപ്പെടുന്നത്. കഷ്ടപ്പെട്ട് പഠിച്ചിട്ടും ഈ ഗതി വന്നതിൽ വലിയ വിഷമമെന്നും വിദ്യാർത്ഥിനി തുറന്നു പറയുന്നു. ദുരനുഭവം സംബന്ധിച്ച് മന്ത്രിക്കും പരാതി നൽകിയിരുന്നു.