വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് അപ്പീൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചതോടെ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് താൽകാലികമായി 15 % അധിക തീരുവ ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 150 ദിവസത്തേക്ക് അധിക തീരുവ ഏർപ്പെടുത്തുന്നത് ട്രംപ് സർക്കാർ പരിഗണിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര അന്തരം പരിഹരിക്കാനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ 150 ദിവസത്തേക്ക് 15 % വരെ അധിക തീരുവ ചുമത്താൻ 1974ലെ യുഎസ് വ്യാപാര നിയമം അനുവദിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് യുഎസ് സർക്കാരിന്റെ നീക്കം. ഈ സമയം കൊണ്ട് ഓരോ രാജ്യങ്ങളുമായി തീരുവക്കാര്യത്തിൽ ധാരണയിലെത്താൻ ട്രംപിന് സാവകാശവും ലഭിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് അപ്പീൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചതോടെ അധിക തീരുവ ചുമത്തുന്ന തീരുമാനം നടപ്പിലാക്കുന്നത് നീട്ടിയേക്കും. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് അപ്പീൽ കോടതി സ്റ്റേ അനുവദിച്ചത്. കേസ് വീണ്ടും ജൂൺ 9ന് പരിഗണിക്കും. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കാട്ടി ട്രംപ് ഭരണകൂടം നൽകിയ അപ്പീലിലായിരുന്നു കോടതി നടപടി.
അതേസമയം താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും ആയിരുന്നു ഇന്നലെ ഫെഡറൽ കോടതിയുടെ വിധി. പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർശിച്ചിരുന്നു. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞിരുന്നു. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും ഫെഡറൽ കോടതി വിധിയിൽ പറയുന്നു.