വാഷിങ്ടൻ: ലോകത്തുതന്നെ വളരെ ഉയർന്ന തീരുവ പിരിക്കുന്ന രാജ്യം ഇന്ത്യയാണെന്നും യുഎസ് ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ യുഎസിൽ നിന്നു വലിയ തീരുവ ഈടാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് യുഎസ് ഇന്ത്യയുമായി കൂടുതൽ വ്യാപാരം നടത്താതിരുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇന്ത്യ യുഎസുമായി നല്ല രീതിയിൽ വ്യാപാരം നടത്തിയിരുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. ഇന്ത്യയിൽനിന്ന് യുഎസ് ഉയർന്ന തീരുവ ഈടാക്കാത്തതിനാലാണ് ഇത് സാധ്യമായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഉയർന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ കാര്യം ട്രംപ് ഉയർത്തിക്കാട്ടി. 200% തീരുവ ചുമത്തിയിരുന്നതിനാൽ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അതിനാൽ കമ്പനിക്ക് ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കേണ്ടിവന്നു. ഇപ്പോൾ അവർക്ക് ഉയർന്ന തീരുവ നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ അമേരിക്കയ്ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളതെന്നും ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ വർഷങ്ങളായി ഈ ബന്ധം ‘ഏകപക്ഷീയം’ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അധികാരത്തിൽ വന്നതിനുശേഷമാണ് ബന്ധത്തിൽ മാറ്റമുണ്ടായത്. ഇന്ത്യയ്ക്കു മേൽ ചുമത്തിയ ചില തീരുവകൾ പിൻവലിക്കുന്നത് പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ‘ഇല്ല, ഞങ്ങൾ ഇന്ത്യയുമായി വളരെ നല്ല ബന്ധം പുലർത്തുന്നുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി.