വാഷിങ്ടൻ: വിദേശ നിർമിത സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി ഇന്ത്യയ്ക്കു മേൽ വീണ്ടും പ്രഹരമേൽപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. അതോടൊപ്പം യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക് ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രംപ്.
‘‘ഒരു കുട്ടിയുടെ കയ്യിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുർബലനും കഴിവുകെട്ടവനുമായ ഒരു ഗവർണറുള്ള കാലിഫോർണിയെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. അതിനാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും ഞാൻ 100 ശതമാനം തീരുവ ചുമത്തും’’ – ട്രംപ് എക്സിൽ കുറിച്ചു.
അതേസമയം ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫിസിന്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് യുഎസ് ആണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും കനത്ത തിരിച്ചടിയാകും. ട്രംപിന്റെ തീരുമാനം നടപ്പിലായാൽ ടിക്കറ്റ് വിലയും വിതരണ ചെലവും ഇരട്ടിയാകുമെന്ന് ഉറപ്പ്.