തിരുവനന്തപുരം: നടൻ ജി കൃഷ്ണകുമാറിന്റെ മകളും സോഷ്യമീഡിയ താരവുമായ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴിയെത്തിയത് 66 ലക്ഷം രൂപയെന്ന് പോലീസ്. 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിൽനിന്നാണ് 66 ലക്ഷത്തിന്റെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പോലീസ് ഇവരുടെ വീടുകളിൽ എത്തിയെങ്കിലും ഇവർ സ്ഥലത്തില്ലായിരുന്നു.
പിന്നീട് ഇന്നലെ സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൂവരും സ്ഥലത്തില്ലെന്നാണ് വിവരമെന്ന് മ്യൂസിയം എസ്ഐ വിപിൻ പറഞ്ഞു. 66 ലക്ഷം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ടെന്നു സ്റ്റേറ്റ്മെന്റിൽ കണ്ടെത്തിയെങ്കിലും ഇവർ ഈ പണം ചെലവാക്കിയതെങ്ങനെയെന്നു കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച് ദിയയ്ക്ക് നൽകിയെന്നുമായിരുന്നു ജീവനക്കാരുടെ മൊഴി. പലപ്പോഴും പണം പിൻവലിച്ചതായി പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്ക് പണം അക്കൗണ്ട് വഴി നൽകിയിട്ടുമുണ്ട്. അതുപോലെ ദിയ കൃഷ്ണയുടെ ഓഡിറ്ററോടും സ്റ്റേഷനിൽ എത്താൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.
സ്ഥാപനം നികുതി അടച്ചതിന്റെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവരിൽ നിന്നും തേടുന്നത്. നികുതിയടച്ചതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു. അതേസമയം സംഭവം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും താൻ ബിജെപി നേതാക്കളെയോ, പ്രവർത്തകരെയോ സഹായം തേടി വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെയാണ് സമീപിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം കൃഷ്ണകുമാറും മകൾ ദിയയും ഇന്നലെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി വെള്ളിയാഴ്ച ഇരുവരുടേയും ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പോലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്.