കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിയിൽ നിരാശയുണ്ടെന്ന് സംവിധായകൻ കമൽ. ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാൽ ഇപ്പോൾ ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്. ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. പരമാവധി ശിക്ഷ ആർക്കും ലഭിച്ചില്ല കമൽ പറഞ്ഞു.
നീതികിട്ടിയിട്ടില്ലെന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ദിലീപിനെ കുറ്റ വിമുക്തനാക്കിയതിൽ പ്രതികരിക്കുന്നില്ലെന്നും സംവിധായകൻ പ്രതികരിച്ചു.
അതേസമയം, കോടതിവിധിയെ സ്വാഗതം ചെയ്യുകയാണെന്ന് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ പറഞ്ഞു. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം, കേസിന്‍റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്.ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പ്രതികരിച്ചു.
പൊതുസമൂഹവും ഇപ്പോൾ ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വിശ്വസിക്കുന്നു. കോടതിക്ക് മാത്രം ഗൂഢാലോചന ബോധ്യമായില്ല എന്ന് പറയുന്നു. ഗൂഢാലോചനയ്ക്ക് പിന്നിൽ ഉൾപ്പെട്ടവർക്ക് മാതൃകാപരമായ ശിക്ഷ നൽകണം. അതിജീവിത പറയുന്നത് നീതി ലഭിച്ചില്ല എന്നാണ് പിന്നെങ്ങനെയാണ് കോടതിവിധിയിൽ നീതി നടപ്പിലായെന്ന് പറയാൻ കഴിയുന്നതെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.















































