ഒരു പക്ഷെ ശ്രീനിവാസനെന്ന മഹാ പ്രതിഭയുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞാനേ ഞാൻ ഇവനിട്ട് കൊടുത്ത പണിയാണ് അവന്റെ ജന്മദിനത്തിൽ പോകുന്നത്… അങ്ങനെ പോലും നീ എന്നെ മറക്കണ്ട… അതേ സാർ മലയാള സിനിമ നിലനിൽക്കുന്നടത്തോളം കാലം ശ്രീനിവാസൻ എന്ന നടൻ, എഴുത്തുകാരൻ, സംവിധായകൻ അങ്ങനെ എല്ലായിടങ്ങളിലും നിങ്ങൾ കാലാതീതനായി നിലകൊള്ളും….
ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ് മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസൻ വിട പറഞ്ഞത്. ധ്യാൻ ശ്രീനിവാസനെന്ന മകനും അച്ഛനും ഒരുമിച്ചുള്ള ഓരോ ഇന്റർവ്യൂകളും എടുത്തുനോക്കിയാലും അവർ തമ്മിൽ ചോദ്യം ചെയ്തും കലഹിച്ചും സ്നേഹിച്ചുമുള്ള ഒരുപാട് നർമ മുഹൂർത്തങ്ങൾ കണ്ടെത്താനാവും. പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ മുൻപിലുണ്ടായിരുന്നു ശ്രീനിവാസൻ. ധ്യാനിനോടുള്ള സ്നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ എന്നും പിശുക്ക് കാണിച്ച ശ്രീനിവാസൻ പക്ഷേ, അവസാന നാളുകളിൽ ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു. അതുപോലെ ഒരു മറയുമില്ലാതെയായിരുന്നു ആ അച്ഛന്റേയും മകന്റേയും തുറന്നുപറച്ചിലുകൾ.
ഒരിക്കൽ മക്കളുടെ പേരുകൾ ഉരുത്തിരിഞ്ഞു വന്നതെങ്ങനെയെന്നും ശ്രീനിവാസൻ വിശദീകരിച്ചു. ഹോക്കിയിലെ മഹാപ്രതിഭ ധ്യാൻ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാൻ എന്ന് പേരിട്ടതെന്ന്. ‘ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്‌പോർട്‌സ് വാർത്തകൾ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയിൽ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. ആ കാലത്ത് ഉണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ഹോക്കി കളിക്കാരനാണ് വിനീത് കുമാർ. എനിക്ക് ആദ്യമൊരു മകൻ ഉണ്ടായപ്പോൾ ആ വിനീത് കുമാറിന്റെ കുമാർ വെട്ടിയിട്ടാണ് പേരിട്ടത്.
ധ്യാൻ ചന്ദ് എന്ന ആൾ ഇന്ത്യയിലെ ഹോക്കി മാന്ത്രികൻ എന്നാണു അറിയപ്പെട്ടിരുന്നത്. ആ ചന്ദ് വെട്ടിക്കളഞ്ഞിട്ടാണ് ധ്യാൻ എന്ന പേര് എന്റെ രണ്ടാമത്തെ മകന് ഇട്ടത്. ആ ചന്ദ് കട്ട് ചെയ്തതിന്റെ കുഴപ്പം ഇവനുണ്ട്. പക്ഷേ ഇവനെന്ത് മാന്ത്രികമാണ് കാണിക്കാൻ പോകുന്നതെന്ന് അറിയില്ല’… അതായിരുന്നു ശ്രീനിവാസനെന്ന മഹാമേരു. ഓരോ വാക്കിലും കാണികളെ ചിരിപ്പിച്ച് കണ്ണുനനയിപ്പിക്കാൻ കഴിവുള്ള മനുഷ്യൻ. അതേ ചടങ്ങിൽ ധ്യാനും സന്നിഹിതനായിരുന്നു.
അച്ഛന്റെ ആ പറച്ചിലിനു ഞൊടിയിടയിൽ ധ്യാനിന്റെ വിശദീകരണം ഉടനെത്തി. ‘മലയാള സിനിമയിൽ ഞാനിപ്പോൾ ഒരു മാന്ത്രികനാ’… വിനീത് ശ്രീനിവാസൻ പൊതു ഇടങ്ങളിൽ സൗമ്യതയോടെ പ്രത്യക്ഷപ്പെട്ടപ്പോൾ അച്ഛൻ ശ്രീനിവാസന്റെ സംസാരത്തിന്റെ മൂർച്ചയും തുറവിയും അപ്പാടെ പകർത്തി ധ്യാൻ ‘അച്ഛന്റെ മകൻ തന്നെ’ എന്ന പേര് സമ്പാദിച്ചു.
എന്നാൽ മക്കളിൽ ഏറ്റവും വിമർശിച്ചതും വഴക്കിട്ടതും ധ്യാനിനോടായിരുന്നു താനും. ഇടക്കാലത്ത് മദ്യപാനത്തിലും ലഹരിയിലും മുങ്ങി നടന്നിരുന്ന കാലത്ത് അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയ കാര്യം ഒരിക്കൽ ധ്യാൻ തന്നെയാണ് വെളിപ്പെടുത്തിയത്. വൈകാരികമായ ആ വെളിപ്പെടുത്തൽ ധ്യാനിന്റെയും ശ്രീനിവാസന്റെയും ആത്മബന്ധത്തെ മലയാളികൾക്ക് മുൻപിൽ അനാവൃതമാക്കി. ധ്യാനിന്റെ വാക്കുകൾ– ‘ഞാനൊരു സെലിബ്രിറ്റി കിഡ് ആയിരുന്നല്ലോ, നെപ്പോ കിങ് എന്നൊക്കെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. ഒരു സമയത്ത് ഞാൻ ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്… വേറെ പണിയൊന്നുമില്ല. എന്തെങ്കിലും ചെയ്യണം. അപ്പോൾ ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ലവ് ആക്‌ഷൻ ഡ്രാമയിലെ നിവിൻ പോളിയുടെ കഥാപാത്രം പോലെ തന്നെ. മദ്യപിച്ചിട്ടാണെങ്കിലും വീട്ടിൽ പോകും, അമ്മ എന്നെ ചീത്തവിളിക്കും. മൊത്തത്തിൽ യൂസ്‌ലെസ് ആയിരുന്നു ഞാൻ. സിനിമയിൽ നിവിൻ നയൻതാരയോട് പറയുന്നൊരു ഡയലോഗ് ഉണ്ട്. ‘‘വീട്ടിൽ അച്ഛൻ കുറേ പൈസ ഉണ്ടാക്കി വച്ചിട്ടുണ്ട്, അതുകൊണ്ട് എനിക്ക് ജോലിക്കു പോകേണ്ട കാര്യമൊന്നുമില്ല, ഈ പൈസയൊക്കെ ആരെങ്കിലും ചെലവാക്കേണ്ടേ, ഞാൻ എന്നും വീട്ടിൽ താങ്ങും തണലുമായി ഉണ്ടാകും.’’ ഇത് ഞാൻ എന്റെ കാമുകിയോട് ആ സമയത്ത് പറഞ്ഞിട്ടുണ്ട്.
അതുപോലെ ഞാൻ വിവാഹം കഴിച്ചതു തന്നെ വീട്ടുകാർക്ക് വലിയ കാര്യമായിരുന്നു. ഇതിലും അപ്പുറത്തെ കളി കളിച്ചിട്ടുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് എന്റെ കുടുംബം മൊത്തം വിചാരിച്ചിരുന്നത്. അച്ഛൻ വീട്ടിൽ നിന്നിറക്കി വിടുന്നു, അദ്ദേഹത്തിന് അസുഖമുണ്ടാകുന്നു. ഒരു സിനിമാറ്റിക് ജീവിതമായിരുന്നു എന്റേത്. 2013 നു ശേഷം മദ്യപാനം കുറച്ചിരുന്നു. മദ്യപിച്ച് അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത്. വീട്ടിൽനിന്നു പുറത്തായെന്ന് അറിയുന്നതു തന്നെ ബോധം വന്ന ശേഷമാണ്.
മുൻപ് പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്കൂളുകളിൽനിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ. 2018 ൽ സിന്തറ്റിക് ഉപയോഗിച്ചു തുടങ്ങി. കോളേജ് കാലഘട്ടത്തിൽ നിർത്തിയതായിരുന്നു അത്. മദ്യവും സിന്തറ്റിക് ലഹരിയും വന്നതോടെയാണ് അച്ഛനുമായി കടുത്ത പ്രശ്നങ്ങൾ വരുന്നത്. 2019 തൊട്ട് 21 വരെ ഞാൻ അത് ഉപയോഗിച്ചു. എല്ലാ ദിവസവും ഉപയോഗിക്കുമായിരുന്നു. അന്ന് കൂടെ ഉണ്ടായിരുന്നവർക്ക് അസുഖം വന്നു തുടങ്ങി, എല്ലാ ബന്ധങ്ങളും ഇല്ലാതായി. കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്റെ റീ ഹാബ് ആണ് ഈ സിനിമകൾ. ഒരു ദിവസംപോലും സിനിമ ചെയ്യാതിരിക്കുന്നില്ല. ആ റീ ഹാബിന്റെ അവസാന ഘട്ടത്തിലാണ് ഞാൻ.’
അതേസമയം അച്ഛന്റെ പാത പിന്തുടർന്ന് ധ്യാനും കൃഷിയിൽ താൽപര്യം കാണിച്ചത് ഈയടുത്ത കാലത്താണ്. കണ്ടനാട് പുന്നച്ചാലിലെ വീടിന് അടുത്തുള്ള പാടശേഖരത്തിൽ ധ്യാൻ കൃഷിയിറക്കി. അച്ഛന്റെ താൽപര്യ പ്രകാരമാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് അന്ന് ധ്യാൻ പറയുകയും ചെയ്തിരുന്നു.
‘കർഷകൻ ആയി വരികയാണ് ഞാൻ. വർഷങ്ങളായി അച്ഛൻ ചെയ്തുവരുന്ന കാര്യം അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം ഞാൻ ഏറ്റെടുക്കുകയാണ്,’ എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾ. അച്ഛൻ ശ്രീനിവാസന്റെ പ്രതികരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ, ‘അച്ഛൻ ഒന്നും പറഞ്ഞില്ല, സാധാരണ പരാജയമാണല്ലോ… ഇതിലെങ്കിലും വിജയിച്ച് വരണം’ എന്നാണ് ധ്യാൻ തമാശരൂപേണ അന്നു പറഞ്ഞത്.
അതുപോലെ ധ്യാനിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങലിൽ ഒന്നായിരുന്നു ശ്രീനിവാസനെയും മോഹൻലാലിനെയും ഒരുമിച്ച് തന്റെ സിനിമയിൽ അഭിനയിപ്പിക്കണം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമ മോഹൻലാൽ– ശ്രീനിവാസൻ കോംബോയിൽ എടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, ശ്രീനിവാസന്റെ അനാരോഗ്യം മൂലം പ്രണവ് മോഹൻലാലും ധ്യാനും ആ വേഷങ്ങളിൽ അഭിനയിച്ചു. മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന ഒരു സിനിമയെക്കുറിച്ച് ഈയടുത്ത് ഒരു പൊതുവേദിയിലും ധ്യാൻ സംസാരിച്ചിരുന്നു. ‘എന്നെങ്കിലുമൊരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയ ആഗ്രഹമാണ്’– അന്ന് ധ്യാൻ പറഞ്ഞു… ഇനി എന്നും ആ മകന്റെ മോഹമായി അവസാനിപ്പിച്ച്… ശ്രീനിവാസൻ എന്ന മഹാമേരു കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.

















































