ആലപ്പുഴ: കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ യുവാവിനൊപ്പം ട്രെയിൻ ഇടിച്ചു മരിച്ച സ്കൂൾ വിദ്യാർഥിനി ദേവിക രാവിലെ വീട്ടിൽ നിന്നു പോയത് ഷാംപൂ വാങ്ങാൻ കടയിൽ പോകുന്നു എന്നു പറഞ്ഞ്. ബുധൻ രാവിലെ 11.30ന് കൊച്ചുവേളി– അമൃത്‌സർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടിയാണ് ചെറുതന കണ്ണോലിൽ കോളനിയിൽ മുരളീധരൻ നായർ – അംബിക ദമ്പതികളുടെ മകൻ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടിൽചിറയിൽ രവീന്ദ്രൻ നായർ – വിമല ദമ്പതികളുടെ മകൾ ദേവിക (16) എന്നിവർ മരിച്ചത്. ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ബൈക്കിലാണ് ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു സമീപം പാർക്ക് ചെയ്താണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. തുടർന്ന് അതുവഴി ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന തിരുവനന്തപുരം നോർത്ത് – അമൃത്സർ എക്സ്പ്രസിനു മുൻപിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ശ്രീജിത്തും പെൺകുട്ടിയും പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് കണ്ട് ഗേറ്റ് കീപ്പർക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂർവം പാസഞ്ചർ ട്രെയിനുകൾക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാൾട്ട് സ്റ്റേഷനിൽ ഇരുവരും എത്തി ട്രെയിൻ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. കരുവാറ്റയിൽ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാൽ വേഗത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കടന്നു.
ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പർ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ട്രെയിൻ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. നിമിഷനേരം കൊണ്ട് ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. തലയടക്കം ചിതറിപ്പോയതിനാൽ ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
അതേസമയം സ്റ്റേഷൻ എത്തുന്നതിന് മുൻപ് ട്രാക്കിൽ വലിയ വളവുകളൊന്നും ഇല്ലാത്തതിനാൽ ട്രെയിൻ വരുന്നത് ദൂരെനിന്നു തന്നെ ശ്രീജിത്തും പെൺകുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം. ട്രെയിൻ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയിൽ എത്തി റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു.ദേവിക ഹരിപ്പാട് ഗവ. ബോയ്സ് എച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ശ്രീജിത്തുമായുള്ള അടുപ്പത്തിൽനിന്നു ദേവികയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.