ന്യൂഡൽഹി: ബലാത്സംഗപരാതി പിൻവലിപ്പിക്കാൻ യുവഅഭിഭാഷകയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡൽഹി സാകേത് കോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തു. മറ്റൊരു ജഡ്ജിയായ അനിൽകുമാറിനെതിരെ അച്ചടക്കനടപടിക്കും ഹൈക്കോടതി ശുപാർശ ചെയ്തു.
ഒരു അഭിഭാഷകനെതിരെ അഭിഭാഷക നൽകിയ ബലാത്സംഗപരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമ്മർദം ചെലുത്തിയതായും പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും അഭിഭാഷക നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ജൂലായ് മാസത്തിലാണ് ഇരുപത്തിയേഴുകാരിയായ അഭിഭാഷക ഹൈക്കോടതി ജഡ്ജിക്ക് പരാതി നൽകിയത്. അഭിഭാഷകനെതിരെ നൽകിയ പരാതി പിൻവലിപ്പിക്കാൻ ഈ ജഡ്ജിമാർ വലിയ സമ്മർദം ചെലുത്തിയിരുന്നു. ഈ ജഡ്ജിമാരുടെയും കീഴിൽ പരാതിക്കാരി ജോലി ചെയ്തിരുന്നു.
കേസ് പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്നും അഭിഭാഷകയ്ക്ക് വാഗ്ദാനം ചെയ്തു. കേസ് പിൻവലിക്കില്ലെന്ന് പറഞ്ഞപ്പോൾ അഭിഭാഷകയുടെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
തുടർന്നു ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 28ന് ചേർന്ന ഡൽഹി ഹൈക്കോടതിയിലെ ഫുൾ കോർട്ട് റഫറൻസിലാണ് നടപടിക്കു തീരുമാനമായത്.