ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ ജീവനും കയ്യിൽ പിടിച്ചുകൊണ്ടാണ് വിദേശ താരങ്ങൾ ദുബായ് കരപറ്റിയത്. പാക്കിസ്ഥാനിൽ നടക്കുന്ന പിഎസ്എലിൽ ഇനി ഒരിക്കലും കളിയ്ക്കാൻ വരില്ലെന്നു വിദേശ താരങ്ങൾ പറഞ്ഞതായി സഹകളിക്കാർ. ക്രിക്കറ്റ് ടൂർണമെന്റിനിടെ ഉണ്ടായ അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം റിഷാദ് ഹുസൈനാണ് രംഗത്ത് എത്തിയിരിക്കുകത്.
” വിദേശ താരങ്ങളായ സാം ബില്ലിങ്സ്, ഡാരൽ മിച്ചൽ, കുശൽ പെരേര, ഡേവിഡ് വീസ്, ടോം കരൺ എന്നിവർ ഇന്ത്യ-പാക് ആക്രമണങ്ങളിൽ വളരെയധികം ഭയപ്പെട്ടു. ദുബായിൽ വിമാനം എത്തിയ ഉടൻ തന്നെ ന്യൂസിലാൻഡ് താരം ഡാരൽ മിച്ചൽ എന്നോട് ഒരു കാര്യം കർശനമായി പറഞ്ഞു. ഇനിയൊരിക്കലും പാകിസ്താനിൽ കളിക്കാനായി വരില്ല. പ്രത്യേകിച്ച് ഇത്തരം സാഹചര്യങ്ങളിൽ” റിഷാദ് ഹുസൈൻ പറയുന്നു.
അതേസമയം ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചെങ്കിലും യു എ ഇ ക്രിക്കറ്റ് ബോർഡിന്റെ അനുമതി കിട്ടാതെയായതോടെ പിന്നീട് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. പിന്നീട് പിഎസ്എല്ലിനായി പാക്കിസ്ഥാനിലെത്തിയ വിദേശ താരങ്ങളെ പ്രത്യേകം തയ്യാറാക്കിയ വിമാനത്തിൽ സ്വദേശത്തേക്ക് മടക്കി അയച്ചു. വിദേശ താരങ്ങളെ ദുബായിൽ എത്തിച്ചാണ് അതതു രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കിയത്. പാക്കസ്ഥാനിലെ നുർഖാൻ വ്യോമതാവളത്തിൽ നിന്നാണ് വിദേശ താരങ്ങൾ ദുബായിലേക്ക് പറന്നത്. സ്വന്തം ലഗേജുപോലും പാക്കിസ്ഥാനിൽ ഉപേക്ഷിച്ചിട്ടാണ് താരങ്ങൾ നാടുപിടിച്ചത്.