കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കി.മീ. സ്ഫോടനം, യുവാവിന്റെ കൈപ്പത്തി തകർന്നു. വെണ്ടുട്ടായി കനാൽ കരയിൽ വച്ചുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിനാണ് ഗുരുതരമായി പരുക്കേറ്റത്. വിപിൻരാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആദ്യം ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്ന വിവരമാണ് പുറത്തു വന്നത്. എന്നാൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ പൊട്ടാത്ത പടക്കം എടുത്തപ്പോൾ കൈയിലിരുന്ന് പൊട്ടുകയായിരുന്നുവെന്നാണ് വിപിൻ പോലീസിനോട് പറഞ്ഞത്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരുക്കേറ്റ വിപിൻ രാജിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.
അതേസമയം പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് പ്രദേശത്തെ കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പിൽ സിപിഎം സ്തൂപം തകർത്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കൊലവിളി പോസ്റ്റുകൾ വരാൻ തുടങ്ങി. കയ്യിൽ ബോംബ് പിടിച്ചിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പാനൂർ, കുന്നോത്ത് പറമ്പ് പ്രദേശങ്ങളുടെ സമീപത്തുള്ള സ്ഥലമാണ് പിണറായി. പോലീസ് കർശന പരിശോധന നടത്തുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സംഘർഷ സാധ്യതയ്ക്ക് ഇതുവരെ അയവു വന്നിട്ടില്ല.
















































