പാലക്കാട്: സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ല സെക്രട്ടറി രംഗത്ത്. ജയകുമാർ ചിലപ്പോൾ പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും. അതു പോലും അംഗീകരിക്കില്ലെന്ന് ഇഎൻ സുരേഷ് ബാബു പറഞ്ഞു.
സിപിഐ- സിപിഎം ബന്ധം സഹോദര തുല്യമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സിപിഎം എന്നുംതള്ളി കളയും. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും അങ്ങനെ ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല.സിപിഐ- സിപിഎം ബന്ധം വളരെ ഊഷ്മളമാണ്. അജയകുമാർ തിരുത്തണമെന്നും സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു.
അതേസമയം ദീർഘകാലമായി സിപിഎം- സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു അജയകുമാറിൻ്റെ പരിഹാസം. തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കുമെന്ന സിപിഐ നേതൃയോഗത്തിൻ്റെ വിമർശനത്തിൻ്റെ തുടർച്ചയായായിരുന്നു അജയകുമാറിൻ്റെ പരസ്യ പരിഹാസം. കേവലം 5% വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. എന്നാൽ തോറ്റാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം.
ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാൾ ഉള്ള സ്ഥലത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് സിപിഐ എന്നും അജയകുമാർ പരിഹസിച്ചു. അതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

















































