പത്തനംതിട്ട: ആഘോഷ പരിപാടികൾക്കിടെ സ്റ്റേജിൽ കയറി ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ച് പത്തനംതിട്ട പോലീസ്. പരിപാടിക്കിടെ ഡിജെ കലാകാരൻ അഭിറാം സുന്ദറിന്റെ ലാപ്ടോപ്പാണ് പൊട്ടിച്ചത്. പരിപാടിക്കിടെ സ്റ്റേജിലേക്ക് കയറിയ പോലീസുകാരൻ ലാപ്ടോപ്പിന് ചവിട്ടുന്ന ദൃശ്യങ്ങൾ അടക്കം അഭിരാം സുന്ദർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
സംഭവത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിരാമിന് ഉറപ്പ് നൽകി. അഭിരാമിനെ ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷണം നടത്തും. പോലീസ് ഇടപെടലുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
അതേസമയം പത്തനംതിട്ട പോലീസ് അതിക്രമം അന്വേഷണം പ്രഖ്യാപിച്ചുവെന്ന് ഡിജിപി രവാഡ ചന്ദ്രശേഖർ അറിയിച്ചു. എന്താണ് നടന്നതെന്ന് പരിശോധിക്കും. സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പുതുവത്സര പരിപാടികൾ നടന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് പോലീസ് ശ്രമിച്ചിട്ടുള്ളത്. എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ഉചിതമായ നടപടിയെടുക്കുമെന്നും ഡിജിപി രവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
എന്നാൽ പോലീസിന്റെ അതിക്രമത്തിൽ പരാതിയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറയുന്നത്. തനിക്ക് നീതി കിട്ടണമെന്നും കേരള പോലീസ് തനിക്ക് ഒരു ലാപ്ടോപ്പ് വാങ്ങിത്തരണമെന്നും അഭിരാം പ്രതികരിച്ചു. കൂടാതെ തനിക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു.
പുതുവത്സര ആഘോഷ പരിപാടികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. . ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് പോലീസ് അതിക്രമത്തിൽ തകർന്നതായാണ് അഭിരാം സുന്ദറിന്റെ ആരോപണം. എന്നാൽ അടി ഉണ്ടായതോടെയാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പോലീസിന്റെ വിശദീകരണം.

















































