വാഷിങ്ടണ്‍: അമേരിക്കയുമായി ചരിത്രപരമായ ആണവ ധാരണ കയ്യെത്തും ദൂരത്തെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. മറ്റന്നാൾ ഇറാൻ – അമേരിക്ക മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ് നിർണായക പ്രതികരണം. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കരാർ നടപ്പിലായില്ലെങ്കിൽ ഇറാന് അത് വളരെ മോശം ദിവസമായിരിക്കുമെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ട് പേർഷ്യൻ ഭാഷയിൽ അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസിയായ സി ഐ എ ഇട്ട പോസ്റ്റ് വൻ ചർച്ചയായി. തങ്ങളെ ബന്ധപ്പെടാനുള്ള വഴികളാണ് പോസ്റ്റിൽ വിശദീകരിക്കുന്നത്. വിവിധ സാഹചര്യങ്ങളെ നേരിടുന്നതിൽ അമേരിക്ക – ഇസ്രയേൽ സൈനിക മേധാവിമാർ ചർച്ച നടത്തി.
ചൊവ്വാഴ്ചയാണ് വിവര ദാതാക്കൾക്ക് സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി സഹായം വാഗ്ദാനം ചെയ്തത്. ട്രംപ് ഇറാനിൽ സൈനിക ആക്രമണത്തിന് പദ്ധതിയിട്ടാൽ യുഎസ് ചാര ഏജൻസിയെ സുരക്ഷിതമായി ബന്ധപ്പെടാനുള്ള വഴിയെ കുറിച്ചാണ് പേർഷ്യൻ ഭാഷയിൽ നിർദേശങ്ങൾ നൽകിയത്- “ഹലോ സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി നിങ്ങളെ കേൾക്കാനും സഹായിക്കാനും ആഗ്രഹിക്കുന്നു. ഞങ്ങളുമായി സുരക്ഷിതമായ വെർച്വൽ കോൾ എങ്ങനെ നടത്താൻ ചില ടിപ്പുകൾ ഇതാ” എന്നാണ് പോസ്റ്ററിലുള്ളത്. പോസ്റ്റ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ കണ്ടു. അതിനിടെ ഇറാനിലെ ആഭ്യന്തര സംഘർഷം തുടരുകയാണ്. ടെഹ്‌റാനിലെ സർവകലാശാലകളിൽ വിദ്യാർത്ഥികൾ സർക്കാർ വിരുദ്ധ പ്രതിഷേധ പ്രകടനം നടത്തി.
ഇറാൻ – അമേരിക്ക മൂന്നാം വട്ട ചർച്ചയാണ് ജനീവയിൽ നടക്കാനിരിക്കുന്നത്. രണ്ടാം വട്ട ചർച്ചയിൽ കരാറിന്‍റെ പൊതു തത്വങ്ങളിൽ ധാരണയായിരുന്നു. കരടുരേഖ ഇരു രാജ്യങ്ങളും പരിശോധിക്കാൻ തീരുമാനിച്ചു. ഇറാന്‍റെ ബാലിസ്റ്റിക് പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങൾ കരാറിന്‍റെ ഭാഗമാകുമോയെന്നാണ് അറിയാനുള്ളത്. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ആണ് രണ്ടാം വട്ട ചർച്ചകൾ നടന്നത്. ഇറാൻ ആണവായുധമുണ്ടാക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയ്യാറാണെന്നും എന്നാൽ ആണവ സംവിധാനം പൂർണമായി ഉപേക്ഷിക്കാൻ തയാറല്ലെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കിയിരുന്നു.
















































