കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. കോടതിയലക്ഷ്യം നടന്നിട്ടില്ലെന്ന സർക്കാരിന്റെ വാദം തള്ളിയ കോടതി പ്രോസിക്യൂഷന് അനുമതി നൽകാത്തത് കോടതിയലക്ഷ്യം തന്നെയെന്നും കോടതി നിരീക്ഷിച്ചു.
2006- 2015 കാലയളവിൽ കശുവണ്ടി വാങ്ങിയത് പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നാണ് സർക്കാർ നിലപാട്. തോട്ടണ്ടി സീസൺ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ അനുമതി നൽകിയെന്നുമാണ് സർക്കാർ നിലപാട്. കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, കോർപറേഷൻ എംഡി കെ.എ രതീഷ് എന്നിവരാണ് പ്രതികൾ. സർക്കാർ ഉത്തരവുകൾ നടപ്പാക്കുക മാത്രമാണ് പ്രതികളായ രണ്ടുപേരും ചെയ്തതെന്നും സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി നൽകാത്തത് അതിനാലാണെന്നും സർക്കാർ വ്യക്തമാക്കി.
പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് ആയിരുന്നു കോടതിയെ സമീപിച്ചത്. നിലവാരം കുറഞ്ഞ കഴുവണ്ടി ഇറക്കുമതി ചെയ്ത് കോർപ്പറേഷന് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.



















































