കോഴിക്കോട്: വടകരയിൽ കാറും വാനും കൂട്ടിയിടിച്ച് നാലു മരണം. മാഹി പുന്നോൽ സ്വദേശി പ്രഭാകരന്റെ ഭാര്യ റോജ, പുന്നോൽ സ്വദേശി രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി സ്വദേശി ഹിഗിൻലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയിൽ സത്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വൈകിട്ട് 3.15 ഓടെയാണ് അപകടമുണ്ടായത്. വടകര ഭാഗത്തേക്ക് വന്ന കർണാടക റജിസ്ട്രേഷൻ വാനും പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പാടെ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെട്രോൾ അടിച്ച ശേഷം പമ്പിൽനിന്ന് ഇറങ്ങിവരുമ്പോൾ അമിതവേഗത്തിൽ വരികയായിരുന്ന വാൻ ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറയുന്നു. വാനിൽ സഞ്ചരിക്കുകയായിരുന്ന എട്ടു പേർക്കും പരുക്കുണ്ട്.