ജലന്ധർ: ഓടുന്ന ട്രെയിനിൽ വച്ച് മൊബൈൽ ഫോൺ അടിച്ച് മാറ്റിയ ആളെ പിടികൂടാനുള്ള ശ്രമത്തിൽ ബിഎസ്എഫ് ജവാന് രണ്ട് കാലുകളും നഷ്ടമായി. ന്യൂ ദില്ലി അമൃത്സർ ഷാനേ പഞ്ചാബ് എക്സപ്രസിലാണ് സംഭവം. ജലന്ധറിലേക്ക് യാത്ര ചെയ്യുകയായിരുന്ന അമൻ ജയ്സ്വാൾ എന്ന ബിഎസ്എഫ് ജവാനാണ് ട്രെയിനിനചിയിൽ പോയി ഇരുകാലുകളും നഷ്ടമായത്. ലുധിയാനയിലെ ദമോരിയ പാലത്തിൽ വച്ചാണ് സംഭവം.
ട്രെയിനിൽ നിന്ന് അമൻ ജയ്സ്വാളിന്റെ ഫോൺ തട്ടിപ്പറിച്ച് കൊണ്ടുപോയ ആളെ പിടികൂടാൻ ഓടുന്നതിനിടയിൽ രണ്ട് പേരും ട്രെയിനിൽ നിന്ന് താഴെ വീഴുകയായിരുന്ന. വീഴ്ചയ്ക്കിടെ ജവാന്റെ രണ്ട് കാലുകളും ട്രെയിനിന് അടിയിലാവുകയായിരുന്നു. എന്നാൽ ഫോൺ തട്ടിപ്പറിച്ചുകൊണ്ട് പോയ യുവാവ് പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.
ഗുരുതരാവസ്ഥയിലായ ബിഎസ്എഫ് ജവാനെ ദയാനന്ദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ജവാന്റെ ഫോൺ തട്ടിക്കൊണ്ട് പോയ ആളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ പോലീസ് അറിയിച്ചു.