ന്യൂഡൽഹി: കഴിഞ്ഞ ഏപ്രിലിൽ ആഗ്രയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസുകാരൻ്റെ മൃതദേഹം രാജസ്ഥാനിലെ മണിയ ഗ്രാമത്തിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാൻ പോലീസിന്റെ സഹായത്തോടെ ആഗ്ര പോലീസാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആഗ്രയിലെ വിജയ് നഗറിലെ ട്രാൻസ്പോർട്ട് സ്ഥാപന ഉടമ വിജയ് പ്രതാപിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ അഭയ്, ഏപ്രിൽ 30-ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കാണാതാവുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം, കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച് 80 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് കത്ത് ലഭിച്ചിരുന്നു. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകി.
പിന്നീടങ്ങോട്ടു കേസിനെ പറ്റി ചോദിച്ചാൽ കേസന്വേഷണം തുടരുകയാണെന്ന പതിവ് പല്ലവി മാത്രമേ കേഴ്ക്കാനുണ്ടായിരുന്നുള്ളുവെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. എന്തെങ്കിലും തുമ്പുണ്ടാക്കാൻ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് അമർദീപ് ലാൽ വാർത്താ ഏജൻസിയോട് പറഞ്ഞത്. കൂടാതെ സത്യത്തോട് അടുത്താണെന്നും കേസ് ഉടൻതന്നെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പോലീസിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ജൂൺ 24-ന് ലഭിച്ച ആദ്യത്തെ മോചനദ്രവ്യ കത്തിലെ കൈയക്ഷരം നോക്കി പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഗൗരവം കാണിച്ചില്ലെന്നും അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. പോലീസ് പിടികൂടാതായതോടെ പ്രതി നാല് കത്തുകൾ കൂടി അയച്ച് 80 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, മറിച്ചെന്തെങ്കിലും ചെയ്താൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുടുംബം പറയുന്നു.
ഫത്തേഹാബാദിലെ വിജയ് നഗർ കോളനിയിൽ താമസിച്ചിരുന്ന വിജയ് പ്രകാശിന്റെ മകനായ അഭയ് പ്രതാപിനെ 80 ദിവസം മുമ്പാണ് കാണാതായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ഫത്തേഹാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി നിരവധി പോലീസ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, മോചനദ്രവ്യവുമായി ബന്ധപ്പെട്ട രണ്ട് കത്തുകൾ അജ്ഞാതർ കുടുംബത്തിന് അയച്ചതോടെ പോലീസ് അന്വേഷണത്തിന്റെ ദിശ മാറ്റുകയും സംശയിക്കപ്പെടുന്നവരുടെ കോൾ വിശദാംശങ്ങളും സ്ഥലവും അന്വേഷിച്ചിറങ്ങുകയുമായിരുന്നു.
തുടർന്നു ഒരു പ്രതിയുടെ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാജസ്ഥാനിലെ മാനിയയിൽ പോലീസെത്തി. അവിടെ ഒരു വയലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ ചാക്കിൽ അഭയ് പ്രതാപിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.