കോട്ടയം: എസ്‌ഐആര്‍ ജോലി സമ്മര്‍ദം സഹിക്കാന്‍ കഴിയുന്നില്ലെന്നും താന്‍ ജീവനൊടുക്കുമെന്നും ബിഎല്‍ഒ. പൂഞ്ഞാര്‍ മണ്ഡലത്തിലെ 110 ബൂത്തിലെ ബിഎല്‍ഒ ആന്റണിയാണ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ബൂത്തില്‍ ഓഡിയോ പങ്കുവെച്ചത്. ഇടുക്കിയില്‍ പോളിടെക്‌നിക് ജീവനക്കാരനാണ് ആന്റണി. എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്‍ദത്തിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണെന്നും ആന്റണി പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നതെന്നും ഈ അടിമപ്പണി ദവയുചെയ്ത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
തന്നെ ദയവുചെയ്ത് ഈ ജോലിയിൽ നിന്നും ഒഴിവാക്കണമെന്നും അല്ലെങ്കിൽ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നില്‍ വന്ന് വിഷം കഴിച്ച് ജീവനൊടുക്കുമെന്നുമാണ് ബിഎൽഒ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നത്. എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്‍ദത്തിലാണ് ഞാന്‍.
നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഒരാഴ്ച്ചയ്ക്കുളളില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കൊണ്ടുപോയി ഫോം കൊടുത്തു. ഒരുവശം പോലും പൂരിപ്പിക്കാതെയാണ് പലരും തരുന്നത്. ഇവരുടെ മൊത്തം വിവരങ്ങള്‍ ഞാന്‍ കണ്ടുപിടിച്ച് പൂരിപ്പിച്ച് കൊടുക്കണം. അതിന് കാല്‍ കാശ് കിട്ടുന്നില്ല. നിങ്ങള്‍ ഇതിന് വേണ്ടി യാതൊരു ഉപകരണങ്ങളും തരുന്നില്ല. മൊബൈലോ ഇന്റര്‍നെറ്റോ ഇല്ലെന്നും ബിഎല്‍ഒ പറയുന്നു.



















































