ആലപ്പുഴ ∙ കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ കേസിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയിൽ. ബിജെപി അംഗവും മഹിള മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരാണ് പിടിയിലായത് . ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്ഈ. മാസം 14ന് രാത്രിയാണ് എടിഎം കാർഡ് അടങ്ങുന്ന വിനോദിന്റെ പേഴ്സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. തുടർന്ന് പേഴ്സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് ബുധനുർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിക്കുകയായിരുന്നു. എടിഎം കാർഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ തുക പിൻവലിച്ചത്.
തുക പിൻവലിച്ചതിന്റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എടിഎം കാർഡ് പിന്നീട് കല്ലിശ്ശേരി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള റോഡിൽനിന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത് .