പത്തനംതിട്ട: താൻ ട്രോളുകളെ പേടിച്ച് ഓടിയൊളിക്കുന്ന ആളല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം തുറമുഖ സമർപ്പണ ചടങ്ങിലെ എന്റെ സാന്നിധ്യത്തെ ട്രോളാക്കി ചിത്രീകരിച്ചതിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകനാണ്. ഞാൻ പട്ടാളക്കാരന്റെ മകനാണ്.
ഡൽഹിയിൽ കോൺഗ്രസ് രാജവംശവും കേരളത്തിൽ കമ്യൂണിസ്റ്റ് രാജവംശവുമുണ്ട്. അവിടെയും ഇവിടെയുമുണ്ട് മകളും മരുമകനും. താൻ നേതാവാകാൻ വേണ്ടിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റായത്. പാർട്ടിയെ അധികാരത്തിലെത്തിക്കുന്നതിനായി ആത്മാർഥമായി പ്രവർത്തിക്കുന്നവരെ നേതാക്കളാക്കുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം കൺവെൻഷൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കേന്ദ്രസർക്കാരിന്റെ പദ്ധതികളിൽ അവകാശവാദം നിരത്തിയ ശേഷം മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ നടക്കുന്നത്. കടം വാങ്ങാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. എന്നാൽ മൂന്നരക്കോടി മലയാളികളുടെ വികസനവും ക്ഷേമവുമാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിച്ച് യുവാക്കളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി നാടിന്റെ സാധ്യതകൾ വളർത്തുന്ന വികസനത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്.
ഇതുവരെ പറഞ്ഞിട്ടുള്ളത് ഇത് കേവലം വാഗ്ദാനമല്ലെന്ന് നരേന്ദ്രമോദി സർക്കാർ തെളിയിച്ചുകഴിഞ്ഞു. ഒരു മതത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് കോൺഗ്രസും സിപിഎമ്മും ഒരേപോലെ പ്രചരിപ്പിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല. രാഷ്ട്രീയ എതിരാളികളുടെ പ്രീണനമാണ് മുനമ്പത്ത് തെളിഞ്ഞത്. ഒരു വിഭാഗത്തിന്റെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ട് മുനമ്പത്തെ കുടുംബങ്ങളെ കോൺഗ്രസ് വഞ്ചിച്ചു. കാശ്മീർ ദുരന്തത്തിനിരയായവർക്ക് ഒപ്പം രാജ്യത്തെ ജനത നിലയുറപ്പിച്ചപ്പോൾ പാക്കിസ്ഥാൻ ഭീകരവാദികളെ ന്യായീകരിക്കുന്നതിന് പ്രതിപക്ഷത്തെ ചില നേതാക്കൾ മത്സരിക്കുകയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള കുടിയേറ്റക്കാരെ പുറത്താക്കാൻ കേരളത്തിൽ നടപടിയുണ്ടാകുന്നില്ല. കുടിയേറ്റക്കാർ ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും ഒഴിവാക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.