ജറുസലേം: ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയാല്‍ മുൻപുണ്ടായിട്ടില്ലാത്ത തരത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ചയുണ്ടാകുകയാണെങ്കിൽ ഇറാൻ ഇതുവരെ നേരിടാത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്ന് നെതന്യാഹു പാർലമെന്റ് യോഗത്തിൽ പറഞ്ഞതായി ചൈനീസ് മാധ്യമമായ ഷിൻഹുവാ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഭാവിയിൽ ഇറാന് എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും ഇറാന് പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാനാകില്ലെന്നും മുന്നറിയിപ്പ് നൽകിയെന്നും നെതന്യാഹു പറഞ്ഞു.
ഇറാനുമായുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ യുഎസ് പശ്ചിമേഷ്യൻ ഭാഗത്തേക്ക് നീക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. അതേസമയം, ഗാസയിലെ യുദ്ധാനന്തര ഭരണം സംബന്ധിച്ച് യുഎസ് നേതൃത്വത്തിലുള്ള പദ്ധതികളെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. തുർക്കി- ഖത്തർ സൈനികരെ ഗാസയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധ്യക്ഷത വഹിക്കുന്ന സമാധാന സമിതിയിൽ തുർക്കി, ഖത്തർ ഉദ്യോഗസ്ഥരെ സാധ്യതയുള്ള പങ്കാളികളായി പരാമർശിച്ചിരുന്നു. ഗാസയിൽ തുർക്കിയുടെ ഏതെങ്കിലും വിധത്തിലുള്ള പങ്കാളിത്തത്തെ ഇസ്രയേൽ ആവർത്തിച്ച് എതിർത്തിട്ടുണ്ട്, കൂടാതെ ഖത്തറുമായി ഇസ്രയേലിന് അസ്വസ്ഥമായ ബന്ധമാണുള്ളത്.
ഇറാനിൽ നടന്നുവരുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായി 4,029 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രവർത്തകർ പറയുന്നു, യഥാർഥകണക്ക് ഇതിലും കൂടുതലാകുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി പറയുന്നതനുസരിച്ച്, ഭരണകൂടത്തിന്റെ അടിച്ചമർത്തലിനിടയിൽ 26,000-ൽ അധികം ആളുകളെയും തടവിലാക്കിയിട്ടുണ്ട്.















































