ഡൽഹി: ഛഠ് പൂജയ്ക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുളിക്കാൻ ബിജെപി കൃത്രിമ യമുന ഘട്ട് നിർമിച്ചെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്ത്. സാധാരണക്കാരായ ഭക്തർ യമുനയിലെ മലിന ജലത്തിൽ കുളിക്കുമ്പോൾ പ്രധാനമന്ത്രി മാത്രം ഫിൽട്ടർ ചെയ്ത വെള്ളം നിറച്ച ഘട്ടിൽ കുളിച്ചുവെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. പൂജയ്ക്കെത്തിയ മോദി വസീറാബാദ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും കൊണ്ടുവന്ന വെള്ളമാണ് ഉപയോഗിച്ചതെന്നും, ബിജെപി പൂർവാഞ്ചലിയിലെത്തിയ ഭക്തരെ വഞ്ചിച്ചു എന്നും ആം ആദ്മി കൂട്ടിച്ചേർത്തു.
അതേസമയം ഈ ആരോപണങ്ങളെ ബിജെപി തള്ളി. ആം ആദ്മി പാർട്ടിയുടെ നിരാശയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ഭക്തർക്കായി യമുന ഘട്ട് വൃത്തിയാക്കിയിരുന്നെന്നും ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ് പ്രതികരിച്ചു. യമുന ഘട്ടിലെ വെള്ളത്തിൽ കുളിക്കുന്നത് സുരക്ഷിതമല്ലെന്നും അതിൽ കുളിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഡൽഹി മലിനീകരണ നിയന്ത്രണ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കുന്നു. ബീഹാറിലെ വോട്ടുകൾക്കായി മോദി ആരോഗ്യത്തോടൊപ്പം വിശ്വാസവും ഇല്ലാതാക്കുന്നു എന്നും ആം ആദ്മി പാർട്ടി ചൂണ്ടിക്കാണിച്ചു.
2018നും 2024നും ഇടയിൽ യമുന തീരത്ത് ഛഠ് പൂജ നടത്തുന്നത് ആം ആദ്മി സർക്കാർ നിരോധിച്ചിരുന്നു. പിന്നീട് ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ വീണ്ടും ഇവിടം ഭക്തർക്കായി തുറന്ന് കൊടുക്കുകയായിരുന്നു. ബീഹാർ ഉത്തർപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആളുകളാണ് ഛഠ് ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഭക്തർ ജലാശയങ്ങളിൽ വച്ച് സൂര്യനെ ആരാധിക്കുന്ന ചടങ്ങാണ് ഇത്. ഈ വർഷത്തെ ഛഠ് പൂജയുടെ ആഘോഷങ്ങൾ ഇന്ന് അവസാനിക്കും.
















































