റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം ഒരുക്കി സഹപ്രവർത്തകർ. മാളിൽ അതിക്രമം നടത്തിയതിന് പിന്നാലെ ആറ് ബജ്‌റംഗ്ദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കാവി ഷാളുകൾ അണിയിച്ചും പൂമാലകൾ ചാർത്തിയുമാണ് സംഘടന പ്രതികളെ വരവേറ്റത്.
ക്രിസ്മസിനോടനുബന്ധിച്ച് റായ്പൂരിലെ മാളിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു സഹപ്രവർത്തകരുടെ വക ആഘോഷപ്രകടനങ്ങൾ. ദിവസങ്ങൾക്ക് മുൻപാണ് റായ്പൂരിൽ ക്രിസ്മസിന്റെ ഭാഗമായി അലങ്കാരങ്ങൾ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. മാൾ മാനേജ്‌മെന്റ് നൽകിയ പരാതിയിലാണ് ആറ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്. കലാപം സൃഷ്ടിക്കൽ, അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയാണ് കേസെടുത്തത്.
അതേസമയം അതിക്രമം നടത്തിയ പ്രതികൾക്ക് ഇത്തരത്തിൽ വലിയ സ്വീകരണം നൽകിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിയമം കയ്യിലെടുത്തവരെ ആഘോഷിക്കുന്നതും അവരെ സ്വീകരിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പലരും കുറിച്ചു. മുദ്രാവാക്യം വിളിയോടെ പ്രവർത്തകരെ സ്വീകരിക്കുന്ന ബജ്‌റംഗ്ദൾ അനുയായികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.













