കൊച്ചി: ‘ഇന്ന് 18–ാം തീയതി, ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി, എന്നെ ഭീഷണിപ്പെടുത്തി, നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകുമെന്ന് ഭീഷണിപെടുത്തി, മരിക്കാൻ എനിക്ക് പേടിയാണ്, ഞാൻ എന്തു ചെയ്യും ദൈവമേ…’, സ്കൂൾ കുട്ടികൾ എഴുതുന്നതു പോലെ 200 പേജ് ബുക്കിന്റെ വരയിട്ട താളുകളിൽ കോറിയിട്ട ആ ആത്മഹത്യക്കുറിപ്പിലെ വരികൾ. പലിശയ്ക്ക് പണം വാങ്ങി അവരുടെ ഭീഷണിയിൽ ജീവൻ അവസാനിപ്പിച്ച കോട്ടുവള്ളി സൗത്ത് റേഷൻ കടയ്ക്കു സമീപം പുളിക്കത്തറ വീട്ടിൽ ആശ ബെന്നി (41) എഴുതിയ ആത്മഹത്യക്കുറിപ്പിലെ വരികളാണ് ഇത്.
ആശ ജീവനൊടുക്കിയതു വട്ടിപ്പലിശക്കാരുടെ സമ്മർദ്ദം താങ്ങാനാവാതെ താൻ ജീവനൊടുക്കുന്നു എന്ന് എഴുതി വച്ചായിരുന്നു. അതേസമയം ആശയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ആശയെ വീടുകയറി ഭീഷണിപ്പെടുത്തുകയും നിരന്തരം സമ്മർദ്ദത്തിലാക്കുകയും ചെയ്ത അയൽവാസികളായ റിട്ട. പോലീസുകാരൻ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഒളിവിലാണ്. ഇരുവർക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. കൂടാതെ വലിയ കോളിളക്കമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലെ പ്രതിയായിരുന്നു ഒളിവിൽ പോയ പ്രദീപ്.
വട്ടിപ്പലിശയ്ക്ക് പണം കടമെടുത്ത് അവരുടെ ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെയും വിവരണങ്ങളാണ് എട്ടോളം പേജുള്ള ആത്മഹത്യക്കുറിപ്പിലുള്ളത്. വീടിനടുത്തായി മൂന്നു കടമുറികളാണ് ആശയ്ക്കും ഭർത്താവ് ബെന്നിക്കുമുള്ളത്. ഇതിൽ രണ്ടെണ്ണം വാടകയ്ക്ക് നൽകി ഒരെണ്ണത്തിൽ പലചരക്ക് ഉൾപ്പെടെയുള്ളവ കച്ചവടം നടത്തുകയാണ്. പലചരക്കുകട വിപുലീകരിക്കാനാണ് പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പക്കൽ നിന്ന് പണം പലിശയ്ക്ക് വാങ്ങിയത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപയോളം വാങ്ങിയെന്നാണ് ആശയുടെ ബന്ധുക്കൾ പറയുന്നത്.
‘ഞാൻ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു’ –ആശ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കൂടാതെ ഭർത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വർണം പണയം വച്ച പൈസയും മറ്റുള്ളവരിൽ നിന്ന് സ്വർണം വാങ്ങി പണയം വച്ചും പ്രദീപിന്റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നൽകിയതാണെന്ന് ആശയുടെ കുറിപ്പിൽ പറയുന്നത്. എന്നാൽ ഇനിയും 22 ലക്ഷം രൂപ കൂടി നൽകണമെന്നും അതിന് മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.
‘ഇന്ന് 18–ാം തീയതി. ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി. എന്നെ ഭീഷണിപ്പെടുത്തി. നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകും എന്ന് ഭീഷണിപ്പെടുത്തി. ഞാൻ പൈസ മേടിച്ചത് കൊടുത്തതാണ്, രേഖ വാങ്ങിച്ചില്ല. നിങ്ങൾക്ക് എല്ലാം തന്നു’– ആശയുടെ കുറിപ്പിൽ പറയുന്നു. അതേസമയം പലിശയ്ക്ക് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മറ്റു പലയിടത്തു നിന്നും ആശ കടം വാങ്ങിയതായും ഇതെല്ലാം ഒരുമിച്ചപ്പോൾ വലിയ തുക ആയതായും സംശയം ഉയരുന്നുണ്ട്
‘ഇനിയും ഞാൻ മുദ്രപേപ്പറിൽ ഒപ്പിടണം, അല്ലെങ്കിൽ എന്റെ ഭർത്താവിനെയും മക്കളേയും കുടുക്കും എന്ന് പറഞ്ഞ് ഇന്നലേയും ഭീഷണിപ്പെടുത്തി’ എന്നും ആശ പറയുന്നുണ്ട്. ഇതിനിടെ ഇത്രയും പണം കടംവാങ്ങിയ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല എന്ന സൂചനയും ആശയുടെ കുറിപ്പിലുണ്ട്. ‘ ഭർത്താവിനോടും മക്കളോടും പറയാത്തത് കൊണ്ട് ഇവർ ചോദിക്കുമ്പോൾ ഞാൻ പേടിച്ച് പൈസ കൊടുത്തിരുന്നു. ഭർത്താവിന്റെ ചിട്ടി കിട്ടിയ പൈസ എന്റെ പേരിൽ ഇട്ടിരുന്നു. അതും കൊടുത്തു. സ്വർണം പണയം വച്ച് അതും കൊടുത്തു. 22 ലക്ഷത്തിന്റെ കണക്കാണ് പറയുന്നത്. ഒരു മാസം വൈകിയാൽ പലിശയാണ്’– കുറിപ്പിൽ പറയുന്നു.
അതേസമയം പ്രദീപിന്റെയും ബിന്ദുവിന്റെയും സമ്മർദ്ദം താങ്ങാനാവാതെ കുറച്ചു ദിവസം മുൻപ് ആശ കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 4 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പിന്നീട് എസ്പി ഓഫിസിൽ പരാതിപ്പെട്ടതോടെ ഇരുകൂട്ടരുമായും പോലീസ് ചർച്ച നടത്തുകയും ആശയുടെ വീട്ടിൽ കയറരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ പ്രദീപും ആശയും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി എന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ‘ എന്നെയും ഭർത്താവിനെയും ജീവിക്കാൻ അനുവദിക്കില്ല, പുറം ലോകം കാണില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്. ‘ഞാൻ മരിച്ചാൽ ഉത്തരവാദി ബിന്ദു പ്രദീപും കുടുംബവുമാണ്’ എന്നും കുറിപ്പിൽ പറയുന്നു.