ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. 2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളിൽനിന്നോ ആക്രമണം ഉണ്ടാകാൻ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, ഹെലിപാഡുകൾ, ഫ്ലൈയിംഗ് സ്‌കൂളുകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
‘2025 സെപ്റ്റംബർ 22-നും ഒക്ടോബർ രണ്ടിനും ഇടയിൽ സാമൂഹികവിരുദ്ധരായ ആളുകളിൽനിന്നോ ഭീകരസംഘടനകളിൽ നിന്നോ വിമാനത്താവളങ്ങളിൽ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്‌സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകുന്നു,’ ബിസിഎഎസ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
പാകിസ്താനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിർദ്ദേശമെന്ന് ദേശീയ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ, പ്രാദേശിക പോലീസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്), ഇന്റലിജൻസ് ബ്യൂറോ (ഐബി), മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി അടുത്ത ബന്ധം പുലർത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള സുപ്രധാന വിവരങ്ങളോ ജാഗ്രതാ നിർദ്ദേശങ്ങളോ ലഭിച്ചാൽ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മറ്റ് നടപടികളുടെ കൂട്ടത്തിൽ, എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദർശകരുടെയും തിരിച്ചറിയൽ രേഖകൾ കർശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും അവ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സുരക്ഷാ ഏജൻസി നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന പോലീസ്, വിമാനത്താവളങ്ങൾ, എയർലൈനുകൾ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് ഈ നിർദ്ദേശം ഒരുപോലെ ബാധകമാണ്. വാണിജ്യ വിമാനങ്ങളിൽ കയറ്റുന്നതിന് മുമ്പ് എല്ലാ കാർഗോകളും തപാലുകളും കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. ലക്ഷ്യസ്ഥാനം പരിഗണിക്കാതെ എല്ലാ വിമാനത്താവളങ്ങളിലും പാഴ്സലുകൾക്ക് കർശനമായ സ്‌ക്രീനിംഗ് നിർബന്ധമാണ് എന്നും സുരക്ഷാ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.