അമ്പലപ്പുഴ: ദിനേശന്റെ രാത്രി സഞ്ചാരം മനസിലാക്കി വച്ച് ഇലക്ട്രീഷ്യനായ കിരൺ ഇരുമ്പുതകിടിൽ വൈദ്യുതി കടത്തിവിട്ട് ദിനേശനെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്. രാത്രി വൈകി തന്റെ വീട്ടിൽനിന്ന് ദിനേശൻ പുറത്തിറങ്ങുന്നതു കണ്ടാണ് കിരൺ നേരത്തേ തയ്യാറാക്കിയ കെണിയുടെ സ്വിച്ചിട്ടത്. ഷോക്കേറ്റു നിലത്തുവീണ ദിനേശന്റെ മരണം ഉറപ്പിക്കാൻ കൈകളിൽ വീണ്ടും ഷോക്കടിപ്പിച്ചു. തുടർന്നു കിരണും അച്ഛൻ കുഞ്ഞുമോനും ചേർന്നാണ് മൃതദേഹം പറമ്പിൽ കൊണ്ടിട്ടത്. അമ്മ അശ്വമ്മ തെളിവു നശിപ്പിക്കുന്നതിനും കൂട്ടുനിന്നു.
പോസ്റ്റ്‌മോർട്ടത്തിൽ ഷോക്കേറ്റാണ് മരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മരപ്പണിക്കാരനാണ് ദിനേശൻ. വീട്ടിൽനിന്ന് അകന്നുകഴിയുന്ന ഇയാൾ വാടയ്ക്കലിലെ ലോഡ്ജിലാണു താമസം. വെള്ളിയാഴ്ച രാത്രി 10.05-ന് ദിനേശൻ ലോഡ്ജിൽനിന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു.
വീഡിയോ നിര്‍മാണം ഇനി അതിവേഗം…!!! സ്പാര്‍ക്ക് ഒറിജിനല്‍സ് എഐ വീഡിയോ പ്രൊഡക്ഷന്‍ സ്റ്റുഡിയോ അവതരിപ്പിച്ച് വണ്‍ഇന്ത്യ (Video)
പിന്നീട്, കുഞ്ഞുമോന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് കിരണും കുഞ്ഞുമോനും നേരത്തേ ഒരുക്കിവെച്ച വൈദ്യുതിക്കെണിയിൽപ്പെടുത്തി കൊലപ്പെടുത്തിയത്. തരിശും വെള്ളക്കെട്ടുമുള്ള ഇവിടെ മഴക്കാലത്ത് മീൻപിടിക്കാൻ കിരൺ വൈദ്യുതിക്കെണി ഉപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രീഷ്യനെന്ന നിലയിൽ കിരണിന്റെ കഴിവും കൊലപാതകം എളുപ്പമാക്കി.വെള്ളിയാഴ്ച രാത്രി വൈകിയാണ് മൃതദേഹം ദിനേശന്റെ വീടിനടുത്തുള്ള പറമ്പിൽ കൊണ്ടിട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് ഇതു കണ്ടവർ പോലീസിനെ അറിയിച്ചത്.
ദിനേശൻ മദ്യലഹരിയിൽ കിടക്കുകയാണെന്നാണ് ആളുകൾ ആദ്യം കരുതിയത്. പ്രതികളെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പോലീസിന്റെ ചോദ്യങ്ങൾക്കുമുന്നിൽ ഇവർ കാര്യങ്ങൾ വെളിപ്പെടുത്തി. ദിനേശന്റെ മരണത്തിൽ കിരണിനെ കൂടാതെ മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.