അഹമ്മദാബാദ്: അപകടത്തിൽ വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് അഗ്നിഗോളമുയർന്നതോടെ പ്രദേശത്തെ താപനില ആയിരം ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതായി റിപ്പോർട്ട്. വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് നിമിഷനേരം കൊണ്ട് വലിയ തീഗോളം അന്തരീക്ഷത്തിൽ ഉയർന്നു. ഇതോടെ ഈ സ്ഥലത്തെ താപനില 1000 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചെന്നും ഇത് അപകടത്തിൽപ്പെട്ടവർക്ക് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
അഗ്നിപർവ്വത സ്ഫോടനങ്ങളിൽ ലാവ സാധാരണയായി 1140 മുതൽ 1170 ഡിഗ്രി സെൽഷ്യസ് താപനിലയിൽവരെ എത്താറുണ്ട്. ഇതിനോട് സമാനമാണ് അപകടത്തിന് പിന്നാലെ രൂപപ്പെട്ട സാഹഹചര്യമെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിൽ ഇതുപോലൊരു സാഹചര്യം നേരിടേണ്ടതായി വന്നിട്ടില്ലെന്നാണ് ഒരു എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പിപിഇ കിറ്റുകളുമായാണ് ഞങ്ങൾ വന്നത്. പക്ഷേ, താപനില വളരെയധികം ഉയർന്നത് രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കി. എല്ലായിടത്തും അവശിഷ്ടങ്ങളായിരുന്നു. തിളച്ചുമറിയുന്നുണ്ടായിരുന്ന ഈ അവശിഷ്ടങ്ങൾ ഞങ്ങൾക്ക് നീക്കേണ്ടതായി വന്നു, അദ്ദേഹം പറഞ്ഞു.
അതേസമയം വിമാനത്തിൽ 1.25 ലക്ഷം ലിറ്ററോളം ഇന്ധനം ഉണ്ടായിരുന്നതായും ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായും സംഭവസ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചിരുന്നു. ആളിക്കത്തിയ തീ താപനില അനിയന്ത്രിതമായി ഉയർത്തിയത് രക്ഷപ്പെടാനുള്ള സാധ്യത കുറച്ചു. അപകടത്തെ അതിജീവിച്ച ഏക വ്യക്തിയെ ആശുപത്രിയിൽ സന്ദർശിച്ചതായും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപ്പെട്ട വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദിൽ സംഭവിച്ചത്. വിമാന ദുരന്തത്തിൽ ഇതുവരെ 294 പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരിൽ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കൽ വിദ്യാർഥികളും സമീപവാസികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.