റായ്പുർ: സെപ്റ്റംബർ 21 ന് ഛത്തീസ്ഗഡിലെ റായ്പുരിൽ നടക്കാനിരിക്കുന്ന നഗ്ന പാർട്ടിയുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ 7 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 21ന് വൈകിട്ട് 4 മുതൽ രാത്രി വൈകുവോളം നഗ്ന പാർട്ടി എന്നായിരുന്നു പരസ്യം. 40,000 രൂപ ആണ് പ്രവേശന ഫീസ് നിശ്ചയിച്ചിരുന്നതെന്നും പോസ്റ്റിൽ പറയുന്നു.
അതേ സമയം അറസ്റ്റിലായ റായ്പുരിലെ ഹൈപ്പർ ക്ലബ് മാനേജർ ജെയിംസ് ബാക്ക്, സന്തോഷ് ജെവാനി, അജയ് മഹാപത്ര, എസ്.എസ്.ഗുപ്ത, ടിനു സിങ്, ദേവേന്ദ്ര എന്നിവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭരണകക്ഷിയായ ബിജെപി സാമൂഹിക വിരുദ്ധർക്ക് സംരക്ഷണം നൽകുകയാണെന്ന് ഛത്തീസ്ഗഡ് കോൺഗ്രസ് മേധാവി ദീപക് ബൈജ് ആരോപിച്ചു.
‘‘സർക്കാർ തകരുമ്പോൾ, നഗ്ന പാർട്ടികൾ ആരംഭിക്കും. സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ വൈറലായപ്പോഴും സർക്കാർ നിശബ്ദത പാലിച്ചു. ബിജെപി ഭരണത്തിന്റെ കീഴിൽ, സാമൂഹിക വിരുദ്ധർ പൂർണമായും നിയന്ത്രണാതീതമായിരിക്കുന്നു. സർക്കാർ സംരക്ഷണമില്ലാതെ, ഇത്തരമൊരു പരിപാടി എങ്ങനെ സാധ്യമാകും ? ഇത് സാധാരണ പൗരനു സംഘടിപ്പിക്കാൻ കഴിയുന്ന ഒന്നല്ല. ഛത്തീസ്ഗഡിന്റെ സംസ്കാരത്തെ തകർക്കാൻ ബിജെപിയുടെ രക്ഷാ കർതൃത്വത്തിലാണ് ഇത് നടത്തുന്നത്. ആഭ്യന്തരമന്ത്രിക്ക് തന്റെ വകുപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഓരോ ദിവസവും പുതിയ അഴിമതികൾ പുറത്തുവരുന്നു. ആരാണ് ഇതിന് ഉത്തരവാദികൾ ? സർക്കാർ ഉത്തരം നൽകണം’’ – ദീപക് ബൈജ് പറഞ്ഞു. അതേ സമയം, ഇക്കാര്യം തന്റെ അറിവിൽ ഇല്ലെന്നും ഇത്തരം പരിപാടികൾ അനുവദിക്കില്ലായെന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ പ്രതികരിച്ചു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഛത്തീസ്ഗഡ് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ ഡോ. കിരൺമയി നായക് റായ്പുർ എസ്പിക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തെഴുതി. സംഘാടകർ, സ്പോൺസർമാർ, ക്ഷണക്കത്ത് ഓൺലൈനായി പ്രചരിപ്പിക്കുന്നവർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ എസ്പിക്കും സൈബർ സെൽ മേധാവിക്കും വനിതാ കമ്മിഷൻ നിർദേശം നൽകി.