തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ ഒഴിവിൽ പോയ പ്രതി ബെയ്‌ലിൻ ദാസ് 2 ദിവസം ഒളിവിൽ കഴിഞ്ഞത് നഗരത്തിൽ തന്നെ. പള്ളിത്തുറയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇയാൾ താമസം. ഇന്നലെ രാത്രി ഏഴരയോടെയാണ് വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ എത്തിച്ചത്. മുടി പറ്റെ വെട്ടിയിരുന്നു. എവിടെയായിരുന്നെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ ഞാൻ എല്ലാം കോടതിയിൽ പറഞ്ഞോളാം’ എന്നായിരുന്നു പ്രതികരണം. അറസ്റ്റിനു ശേഷം തുമ്പ സ്റ്റേഷനിലെത്തിച്ച പ്രതിയെ അവിടെ നിന്നാണ് വഞ്ചിയൂരിലേക്കു കൊണ്ടു വന്നത്. അതേസമയം പിടിയിലാകുമ്പോൾ പ്രതി ക്ഷീണിതനായിരുന്നു
ആദ്യം വന്ന രണ്ട് പോലീസ് വാഹനങ്ങൾ സ്റ്റേഷനിൽ എത്തിയെങ്കിലും അതിൽ പ്രതീക്ഷിച്ചപോലെ പ്രതി ഉണ്ടായിരുന്നില്ല. പിന്നീട് തൊട്ടുപിന്നാലെ വന്ന സ്വകാര്യ വാഹനത്തിലാണു മഫ്തി പോലീസ് സംഘം ബെയ്‌ലിനെ സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് ഡിസിപി നകുൽ ദേശ്മുഖ് സ്ഥലത്തെത്തി. ഒളിവിൽ പോയ സമയത്ത് ഉപയോഗിച്ച കാറും പോലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ബെയ്‌ലിന്റെ സുഹൃത്തുക്കളും അഭിഭാഷകരുമടക്കമുള്ള വലിയൊരു സംഘം പ്രധാന റോഡിലും നിലയുറപ്പിച്ചിരുന്നു.
അതേസമയം പ്രതിക്കായി പോലീസ് നേരത്തെ അദ്ദേഹത്തിന്റെ പൂന്തുറയിലെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ വലിയതുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. പക്ഷെ സഹോദരനെ ചോദ്യം ചെയ്തതാണു കേസിൽ വഴിത്തിരിവായത്. സ്വന്തം വാഹനം എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം സഹോദരനില്ലായിരുന്നു. കാർ സഹോദരൻ കൊണ്ടു പോയെന്നു പിന്നീടു മൊഴി നൽകി.
ഇതിനിടെ കാറിനായുള്ള തിരച്ചിൽ തുടർന്ന പൊലീസ്, ബെയ്‌ലിൻ അമ്മയെ കാണാനായി ഒറ്റയ്ക്കു പൂന്തുറയിലെ വീട്ടിലെത്തിയതായി മനസിലാക്കുകയായിരുന്നു. കാർ കഴക്കൂട്ടം ഭാഗത്തു സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തുമ്പ പോലീസും ഡാൻസാഫ് സംഘവും പരിശോധന ശക്തമാക്കിയതോടെ സ്റ്റേഷൻ കടവിൽ വച്ചു പോലീസ് സംഘത്തിനു മുന്നിൽപെടുകയായിരുന്നു. ഇന്നലെ ബെയ്‌ലിൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് പിടിയിലായത്.