കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻറെ വിയോഗം അപ്രതീക്ഷിതമെന്നും ഈ വിടവാങ്ങൽ താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും നടി ഉർവശി. താൻ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. മരണവാർത്ത അറിഞ്ഞപ്പോൾഎന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്.
ശ്രീനിയേട്ടൻറെ കുറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.എൻറെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണ്. എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീർഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസൻ. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓർക്കാൻ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉർവശി അനുസ്മരിച്ചു.
അതേസമയം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ 8.30നായിരുന്നു ശ്രീനിവാസൻറെ അന്ത്യം. 69 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമലയും ഒപ്പമുണ്ടായിരുന്നു.
പിതാവിന്റെ വിയോഗം മകൻ അറിഞ്ഞത് ചെന്നൈയ്ക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ…














































