കാസർകോട്: കുഞ്ഞുനാളിൽ അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ഒപ്പമിരുന്ന് ആക്രി സാധനങ്ങൾ വേർതിരിക്കുമ്പോൾ അഞ്ജലിയുടെ മനസ് നിറയെ സ്‌തെതസ്കോപ്പും പരിശോധന ചിട്ടവട്ടങ്ങളുമായിരുന്നു. ഒരു ഡോക്ടർ ആകണമെന്ന ആഗ്രഹം. വർഷങ്ങൾക്കിപ്പുറം 2025 ജൂണിൽ ആ മോഹം അഞ്ജലി സാക്ഷാത്കരിച്ചിരിക്കുന്നു. ആക്രി പെറുക്കി ജീവിതവും കുടുംബവും പുലർത്തിയ മുത്തുവിനും മാരിമുത്തുവിനും ജീവിത സാഫല്യം.
രണ്ടര പതിറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്നും തൃക്കരിപ്പൂർ മടിവയലിൽ എത്തിയതാണ് മുത്തുവും മാരിമുത്തുവും. ഗ്രാമങ്ങളിലും നഗരങ്ങളിലും നടന്നു ചെന്ന് ആക്രി പെറുക്കിയാണ് കുടുംബം പുലർത്തിയത്. ഈ വിഷമങ്ങൾക്കിടയിലും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. ബുദ്ധിമുട്ടുകളിൽ പതറാതെ അവർ മക്കളെ പഠിപ്പിച്ചു. ആ നിശ്ചയദാർഢ്യത്തിന്റെ കൂടി ഫലമാണ് മുത്തുവിന്റെയും മാരിമുത്തുവിന്റെയും മകൾ അഞ്ജലി ഇപ്പോൾ ഡോ. അഞ്ജലിയായി മാറിയത്.
ചെന്നൈ എം ജി ആർ യൂണിവേഴ്സിറ്റിയുടെ കോയമ്പത്തൂർ ക്യാമ്പസിൽ നിന്നും അഞ്ജലി എം ബി ബി എസ് ബിരുദം ഉന്നത നിലയിൽ പാസായി. പഠന കാലയളവിൽ അഞ്‌ജലിയും സഹോദരങ്ങളും അച്ഛനമ്മമാരെ സഹായിക്കുമായിരുന്നു. ഈ സമയമൊക്കെ നല്ല ഡോക്ടർ ആകുക എന്നതായിരുന്നു അഞ്ജലിയുടെ സ്വപ്നം. ചെറുവത്തൂർ വെൽഫെയർ സ്കൂളിലായിരുന്നു ഏഴുവരെ പഠിച്ചത്. തുടർന്ന് പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് പ്ലസ്‌ടുവും.
തുടർന്ന് പഠിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ തനിക്ക് ഡോക്ടർ ആകണമെന്ന സ്വപ്നം അഞ്ജലി തുറന്നുപറഞ്ഞു. ഇത്രയും നാൾ തങ്ങളുടെ മകൾ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം പറഞ്ഞപ്പോൾ ആ മാതാപിതാക്കളും കട്ടക്ക് കൂടെ നിന്നു. പതിവിൽ നിന്നും വ്യത്യസ്തമായി കൂടുതൽ സമയം ആക്രി സാധനങ്ങൾ ശേഖരിച്ചു, പുറമെ മറ്റ് പണികൾക്ക് പോയി. അതിനൊപ്പം കടം വാങ്ങിയും അഞ്ജലിയെ പഠിപ്പിച്ചു. ഇന്നിപ്പോൾ അഞ്ജലി ഡോക്ടറാണ്- ജീവിതത്തോട് പൊരുതി നേടിയ എംബിബിഎസ് ബിരുദം. കോയമ്പത്തൂർ എംജിആർ മെഡിക്കൽ കോളേജിൽ നടന്ന ബിരുദ ദാന ചടങ്ങിൽ അഞ്ജലി തന്റെ എംബിബിഎസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
അഞ്ജലിയുടെ സഹോദരി രേവതി പോസ്റ്റൽ വകുപ്പിൽ ജീവനക്കാരിയാണ്. ജോലി കിട്ടുന്നതിനുമുമ്പ് രേവതി ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. സഹോദരൻ സൂര്യകുമാർ പോളിടെക്നിക്ക് ഡിപ്ലോമ കഴിഞ്ഞ് കൊറിയർ സ്ഥാപനത്തിൽ ജീവനക്കാരൻ.
അഞ്ജലി ഡോക്ടറായ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ചർച്ച. ഈ ആഹ്ലാദം നാട്ടുകാരും പങ്കുവെക്കുന്നു.