മലയാറ്റൂർ: മലയാറ്റൂരിൽ ബിരുദ വിദ്യാർഥിനി ചിത്രപ്രിയയെ (19) കൊന്ന കേസിലെ പ്രതി അലൻ ബെന്നിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെവച്ച് കൊലപാതകം നടത്തിയ വിധം പ്രതി പോലീസിനോടു വിവരിച്ചു. ചിത്രപ്രിയയെ ഒഴിഞ്ഞ പറമ്പിലെ മൺകൂനയ്ക്കു പിറകിൽ വച്ച് രാത്രി കൊലപ്പെടുത്തിയെന്നു പ്രതി പറഞ്ഞു.
പെൺകുട്ടിക്ക് തന്നോടുള്ള അടുപ്പം കുറയുന്നുവെന്ന തോന്നലും വേറെ കൂട്ടുകെട്ട് ഉണ്ടെന്നുമുള്ള സംശയവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചിത്രപ്രിയ മരിച്ചയന്നു രാത്രി ഇരുവരും കണ്ടുമുട്ടി. ഒന്നും രണ്ടും പറഞ്ഞ് വാക്കേറ്റമായി. പിന്നാലെ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം അലനെ പെൺകുട്ടി പഠിച്ച ബെംഗളൂരുവിലെ കോളേജിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയെ 9 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ കോടതി വിട്ടുനൽകിയത്. സംഭവത്തിൽ വേറെ ആർക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി പറഞ്ഞു.
ഡിസംബർ ഒൻപതിനാണു മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു. പിന്നാലെയാണ് ആൺ സുഹൃത്തായിരുന്ന അലൻ പിടിയിലാകുന്നത്.

















































