പൂനെ: വളർത്തു പ്രാവുകളെ മോഷ്ടിച്ചെന്നാരോപിച്ച് 19 വയസുകാരനെ അഞ്ചുപേര്‍ ചേര്‍ന്ന് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. പൂനയിലെ ഹദപ്‌സറിലാണ് സംഭവം നടന്നത്. പിംപ്രി-ചിഞ്ച്‌വാഡിലെ മോഷിയിലെ ബോറേറ്റ് വാസ്തിയിലെ സഞ്ജയ് ഗാന്ധി നഗറിൽ താമസിക്കുന്ന രൂപേഷ് ധൻരാജ് ഷിൻഡെ ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗൗരവ് വിജയകുമാർ മാജി (22), സഹോദരങ്ങളായ സച്ചിൻ (23), മോനു (26), ബണ്ടി (18) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഒരു പ്രതികൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു. പ്രതികളെല്ലാം പ്രാവു വളര്‍ത്തുന്നവരായിരുന്നു. നിര്‍മ്മാണ തൊഴിലാളിയായ പിതാവിനെ സഹായിച്ച് വരുന്ന വഴി രൂപേഷും സുഹൃത്തും കനാലിന് സമീപമുള്ള പ്രാവുകൂടുകൾക്ക് സമീപം വിശ്രമിക്കുകയായിരുന്നു.
പിന്നാലെ നായ കുരയ്ക്കുന്നത് കേട്ട് ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രാവിനെ മോഷ്ടിക്കാന്‍ വന്നവരാണെന്ന് കരുതി പ്രതികൾ ഇവരെ പിന്തുടർന്നു. ഓടുന്നതിനിടയിൽ രൂപേഷ് നിലത്തു വീഴുകയും പ്രതികൾ ബാറ്റും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രൂപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പൂനെയിലും പിംപ്രി ചിഞ്ച്‌വാഡിലും പ്രാവുകളുടെ ഉടമകളും പ്രാവ് വളർത്തുന്നവരും തമ്മിലുള്ള തർക്കങ്ങൾ മൂലം നിരവധി കുറ്റകൃത്യങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രാവിനെ മോഷ്ടിച്ചതിനെച്ചൊല്ലി നേരത്തെയും പ്രദേശത്ത് കൊലപാതകം നടന്നിട്ടുണ്ട്.














































