തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റൊരു ചക്രവാതച്ചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറയും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
റെഡ് അലർട്ട്
കാസറഗോഡ് : മൊഗ്രാൽ (മധുർ സ്റ്റേഷൻ)
ഓറഞ്ച് അലർട്ട്
കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), ഷിറിയ (ഷിറിയ സ്റ്റേഷൻ)
പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC), കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ), പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC, എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ), തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ), കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷൻ)
ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.