തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽനിന്നാണ് പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിലായത്. ഇതു തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നു പരിശോധിച്ചു വരികയാണ്.
പാലക്കാട് കുളപ്പുള്ളി സ്വദേശിയിൽനിന്ന് റവന്യു ഉദ്യോഗസ്ഥരാണു പണം പിടിച്ചെടുത്തത്. കാറിൽ പിന്നിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. വീടുപണിക്കു വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നാണ് കാർ യാത്രക്കാരനായ കൊളപ്പുള്ളി സ്വദേശിയായ ജയന്റെ വിശദീകരണം.
മാത്രമല്ല ബാങ്കിൽനിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ജയൻ കാണിച്ചു. എന്നാൽ 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്നും പണം എന്തു ചെയ്തുവെന്നും ഉദ്യോഗസ്ഥർ ചോദിച്ചു. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ പണത്തോടൊപ്പം ജയനെയും കസ്റ്റഡിയിൽ എടുത്തു. രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിനു കൈമാറും. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


















































