കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഭേദപ്പെട്ട കുറവ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 9,070 രൂപയും പവന് 200 രൂപ കുറഞ്ഞത് 72,560 രൂപയുമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 165 രൂപ; പവന് 1,320 രൂപ. രാജ്യാന്തര സ്വർണവില നേരിട്ട തളർച്ചയുടെ കരുത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. ഔൺസിന് 3,316 ഡോളർ വരെ ഇടിഞ്ഞ രാജ്യാന്തര വില പക്ഷേ, ഇപ്പോൾ നേട്ടത്തിന്റെ പാതയിലേക്ക് കയറിയത് ആശങ്കയാണ്. എട്ട് ഡോളർ ഉയർന്ന് 3,327 ഡോളറിലാണ് വ്യാപാരം. ഈ ട്രെൻഡ് ശക്തമായാൽ കേരളത്തിലും വില ഉയർന്നേക്കാം.
സ്വർണത്തിന്റെ രാജ്യാന്തരവില, മുംബൈ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), രൂപയും ഡോളറും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം. ഇന്നലെ ഡോളറിനെതിരെ രൂപ 78 പൈസ മുന്നേറിയതും കേരളത്തിൽ വിലകുറയാനുള്ള അനുകൂല ഘടകമായിരുന്നു. രൂപ ഇന്ന് മൂന്ന് പൈസ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സ്വർണത്തിന്റെ ചാഞ്ചാട്ടവും 18 കാരറ്റും
മുംബൈ വില ഗ്രാമിന് 20 രൂപയും ബാങ്ക് റേറ്റ് 22 രൂപയും കുറഞ്ഞത് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു. ഇന്നലെ രാജ്യാന്തരവില കൂടുതൽ താഴ്ന്നതും രൂപയുടെ മുന്നേറ്റവും കണക്കിലെടുത്ത്, കേരളത്തിൽ ഉച്ചയ്ക്കും വ്യാപാരികൾ വീണ്ടും സ്വർണവില കുറച്ചിരുന്നു. രാജ്യാന്തരവില കൂടുതൽ മെച്ചപ്പെട്ടാൽ കേരളത്തിലെ വില ഇന്നും ഉച്ചയ്ക്ക് പരിഷ്കരിച്ചേക്കാം.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ചില കടകളിൽ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,475 രൂപയായി. ചില കടകളിൽ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,440 രൂപ. അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വ്യത്യസ്ത വിലയ്ക്കു കാരണം. വെള്ളിക്കും ‘പലവില’യാണ് കേരളത്തിൽ. ചില കടകളിൽ വില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 117 രൂപ. മറ്റ് ചില ജ്വല്ലറികൾ ഇന്നലെ നൽകിയ വില തന്നെ നിലനിർത്തി; ഗ്രാമിന് 116 രൂപ.
പവൻവില 85,000ലേക്ക്?
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നെന്ന വാർത്തകളും ലാഭമെടുപ്പും യുഎസ് ഡോളർ ഇൻഡക്സിന്റെ കുതിപ്പുമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിച്ചത്. ഇങ്ങനെ കുറഞ്ഞവില മുതലെടുത്തുള്ള ‘വാങ്ങലാണ്’ (ബൈയിങ് ദ ഡിപ്പ്) ഇപ്പോൾ വില മെല്ലെ കയറാനുള്ള പ്രധാന കാരണം. യുഎസിൽ അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയാനുള്ള സാധ്യത മങ്ങിയത് സ്വർണത്തിന് തിരിച്ചടിയാണ്.
എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ കരുതൽ സ്വർണശേഖരം വൻതോതിൽ കൂട്ടുന്ന പ്രവണത, ആഗോളതലത്തിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവ്, കറൻസികളുടെ അസ്ഥിരത എന്നിവ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുമെന്നും വില കുതിക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ.
2026ന്റെ ആദ്യപകുതിയോടെ രാജ്യാന്തര വില 4,000 ഡോളർ കടക്കുമെന്ന് യുഎസ് ധനകാര്യ സ്ഥാപനങ്ങളായ ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ എന്നിവയിലെ അനലിസ്റ്റുകൾ പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ 85,000 രൂപയിലെത്തും.