കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃക; ബാലഗോപാല്‍ തുടങ്ങിവച്ച കൊല്ലം ജില്ലാ ആശുപത്രിയിലെ പൊതിച്ചോര്‍ വിതരണം; തെരഞ്ഞെടുപ്പ് ചൂടിലും ഹൃദയസ്പര്‍ശം മുടക്കാതെ പ്രവര്‍ത്തകര്‍…

കൊല്ലം: ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഹൃദയസ്പര്‍ശം എന്ന ഉച്ചഭക്ഷണ പദ്ധതി തെരഞ്ഞെടുപ്പ് ചൂടിനിടയിലും മുടങ്ങിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് തുടങ്ങിവച്ച പദ്ധതിയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉജ്ജ്വല മാതൃകയാണ് കൊല്ലം ജില്ലാ ആശുപത്രിയില്‍ തുടരുന്ന പൊതിച്ചോര്‍ വിതരണം.

പ്രസ്തുത പദ്ധതിയുടെ മുഖ്യ സംഘാടകന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുള്ളതൊന്നും ഉച്ചഭക്ഷണം മുടങ്ങാന്‍ കാരണമാകുന്നില്ല. രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നും നോക്കാതെ ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങളാണ് ഡിവൈഎഫ്‌ഐയുടെ ഭക്ഷണ പദ്ധതിവഴി ആഹാരം കഴിക്കുന്നത്. വോട്ടു ചെയ്യുന്നത് കെ എന്‍ ബാലഗോപാലിനാണെങ്കിലും അല്ലെങ്കിലും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യാന്‍ ജില്ലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നിതാന്ത ജാഗ്രതയിലാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോള്‍ തുടങ്ങിവച്ച പദ്ധതിയാണ് ഭഹൃദയസ്പര്‍ശംന്ത . ദിവസേന മൂവായിരത്തോളം പൊതി ചോറാണ് ജില്ലയിലെ വിവിധ ഡിവൈഎഫ്‌ഐ യൂണിറ്റുകളില്‍ നിന്ന് ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്യുന്നത്. പ്രവര്‍ത്തകര്‍ തന്നെ പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷണം വാഴയിലയില്‍ പൊതിഞ്ഞാണ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിതരണം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.

മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ഹൃദയസ്പര്‍ശം പദ്ധതി വന്‍ വിജയമായി മുന്നേറുകയാണ്. ദിവസവും ഉച്ച ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തശേഷമാണ് അതതു മേഖലയിലെ ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ കെ എന്‍ ബാലഗോപാലിന്റെ ഇലക്ഷന്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular