മന്ത്രിസഭയിലേക്ക് ജയരാജന്‍ തിരിച്ചെത്തുന്നു, വകുപ്പ് വ്യവസായം തന്നെ; ജലീലിന് ഉന്നത വിദ്യാഭ്യാസം,, തദ്ദേശഭരണം മൊയ്തീന്

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. വ്യവസായ വകുപ്പ് ജയരാജന് നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനുമാണ് സെക്രട്ടറിയേറ്റില്‍ ധാരണയായത്. സിപിഎം സംസ്ഥാനസമിതിയാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് സി.പി.ഐ നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. സിപിഐ കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നല്‍കാന്‍ തീരുമാനമായിരുന്നു.

2016 ഒക്ടോബര്‍ 14നാണ് ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് പിണറായി മന്ത്രിസഭയിലെ രണ്ടാമനും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്‍ പുറത്താകുന്നത്. ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി.

ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 26ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular