മലപ്പുറം: അർദ്ധരാത്രിയിൽ നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അർധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിൻറെ സഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപരായ ഫൗസി, ഷുഹൈബ്, മുസ്ഫർ, ഷമീ , അസിം എന്നിവരാണ് വനത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
കൂടെ വർക്ക് ചെയ്തിരുന്ന സഹപ്രവർത്തകൻറെ കല്യാണ വീട് സന്ദർശിച്ചശേഷം തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തതോടെ സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി. തുടർന്ന് സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാർ വലിച്ച് പുറത്തെത്തിക്കാനായത്.