ന്യൂഡൽഹി: റഷ്യയുമായുള്ള വ്യാപാര ഇടപാടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസിലീനും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയുമായി വ്യാപാര ഇടപാട് തുടര്‍ന്നാൽ ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്നാണ് ലിന്‍ഡ്സെയുടെ മുന്നറിയിപ്പ്.
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കിൽ ഈ രാജ്യങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നും ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു. ഇന്ധനവുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് അമേരിക്ക 100ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്നും ലിന്‍ഡ്സെ അവകാശപ്പെട്ടു. റഷ്യയുടെ 80ശതമാനം ക്രൂഡ് ഓയിൽ കയറ്റുമതിയും ഈ മൂന്നു രാജ്യങ്ങളിലേക്കുമാണെന്നും ഈ ഇടപാടുകള്‍ പുടിന് യുക്രെയ്നുമായുള്ള യുദ്ധത്തിനുള്ള സാമ്പത്തികശേഷി ഉറപ്പാക്കുകയാണെന്നും ലിന്‍ഡ്സെ കുറ്റപ്പെടുത്തി.
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. റഷ്യയിൽ നിന്ന് ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയിൽ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങി യുക്രെയ്നുമായുള്ള യുദ്ധം മുന്നോട്ടുകൊണ്ടുപോയാൽ നിങ്ങളുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലിന്‍ഡ്സെ വ്യക്തമാക്കി.
റഷ്യയുടെ സമ്പത്ത് വ്യവസ്ഥ തകരുമെന്നും യുക്രെയ്ന് അമേരിക്ക ആയുധങ്ങള്‍ നൽകികൊണ്ടിരിക്കുകയാണെന്നും പുടിനെതിരെ തിരിച്ചടിക്കുന്നതിന് ഇത് സഹായിക്കുമെന്നും ലിന്‍ഡ്സെ പറഞ്ഞു. തന്‍റേതല്ലാത്ത രാജ്യങ്ങളെ പിടിച്ചടക്കാനാണ് പുടിന്‍റെ നീക്കമെന്നും ലിന്‍ഡ്സെ കുറ്റപ്പെടുത്തി.
അതേസമയം, ജനങ്ങളുടെ താത്പര്യം മുൻനിര്‍ത്തി മാത്രമെ ഇന്ത്യ തീരുമാനമെടുക്കുകയുള്ളുവെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്നും വിപണിയിലെ സാഹചര്യമനുസരിച്ചും ആഗോള സാഹചര്യം പരിഗണിച്ചുമാണ് തീരുമാനമെടുക്കുകയെന്നും ജയ്സ്വാൾ വ്യക്തമാക്കി. അതേസമയം, നികുതി നിരക്കുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് ലിന്‍ഡ്സെ ഗ്രഹാമിന്‍റെ മുന്നറിയിപ്പ് വരുന്നത്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഒഴിവാക്കിയപ്പോൾ, റഷ്യ മറ്റുള്ള ഉപഭോക്തൃ രാജ്യങ്ങളെ ആകർഷിക്കാൻ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ സ്രോതസ്സായി മാറ്റിയിരിക്കുന്നത്. നേരത്തെ ഇന്ത്യ നാമാത്ര ഇറക്കുമതി മാത്രം നടത്തിയിരുന്നതിടത്ത്, ഇന്ന് ഇറക്കുമതിയുടെ 40 ശതമാനം വരെ റഷ്യൽ നിന്നാണ്.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിന് ബാരലിന് 47.60 ഡോളറായി വെട്ടിക്കുറക്കാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്‍നെഫെറ്റിന് ഇന്ത്യൻ എണ്ണ വിതരണ കമ്പനിയായ നയാരയിൽ 49ശതമാനം പങ്കാളിത്തമുണ്ട്. അതിനാൽ നയാരയുടെ ഗുജറാത്തിലെ റിഫൈനറിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ഉപരോധം ബാധിക്കും.
നിരോധനം ലംഘിച്ച് റഷ്യൻ എണ്ണയ്ക്ക് അതിന് മുകളിൽ വില നൽകുന്ന രാജ്യങ്ങള്‍ക്കുമേൽ യൂറോപ്യൻ യൂണിയൻ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയന്‍റെ നീക്കത്തിന് പിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ സെനറ്റര്‍ രംഗത്തെത്തിയത്.