ഐപിഎൽ ഫൈനലിൽ ആർസിബിയോടേറ്റ തോൽവിക്ക് പിന്നാലെ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ മാത്രമെന്ന് വിമർശിച്ച് യുവരാജ് സിങിന്റെ പിതാവ് യോഗ്‌രാജ് സിങ് രംഗത്ത്. ഫൈനലിലെ നിർണായക സമയത്ത് അപകടകരമായ ഒരു ഷോട്ടിന് പോകാൻ തീരുമാനിച്ചത് ശ്രേയസ് ചെയ്ത എറ്റവും വലിയ മണ്ടത്തരമാണെന്ന് യോഗ്‌രാജ് സിങ് പറഞ്ഞു.
‘ഐപിഎൽ ഫൈനലിൽ പഞ്ചാബ് തോറ്റതിന് പിന്നിൽ ഒരേയൊരു കുറ്റവാളി മാത്രമേയുള്ളൂ, അത് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആണ്. ടൂർണമെന്റിലുടനീളം പഞ്ചാബിനായി മികച്ച ക്രിക്കറ്റ് കളിച്ചിട്ടും, ഫൈനലിൽ ശക്തമായ ഒരു ഫിനിഷർ പോലും ടീമിൽ ഇല്ലെന്ന യാഥാർഥ്യം അറിഞ്ഞിട്ടും, എന്തിനാണ് അവൻ ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാൻ ശ്രമിച്ചതെന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിക്കണം? ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?’, ‘‘ശ്രേയസിന്റെ ആ ഷോട്ടിനെ ക്രിമിനൽ കുറ്റമായേ കാണാനാകൂ. ഇത്തരം ഷോട്ടുകൾ സെക്ഷൻ 302 പ്രകാരം ക്രിമിനൽ കുറ്റമാണെന്ന് അശോക് മങ്കാദും എന്നോടു പറഞ്ഞിട്ടുണ്ട്. ശിക്ഷാ നടപടിയായി രണ്ടു മത്സരങ്ങളിൽ ശ്രേയസിനെ വിലക്കേണ്ടതാണ്. ഇങ്ങനെയൊരു പിഴവ് സംഭവിച്ച ശേഷം മാപ്പു പറയാൻ പോലും ശ്രേയസ് തയാറായില്ല.’’– യോഗ്‍രാജ് സിങ് വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.
‘ഇന്ത്യയ്ക്ക് രണ്ട് മികച്ച ഫിനിഷർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, എംഎസ് ധോണിയും യുവരാജ് സിംഗും. തോറ്റ സാഹചര്യങ്ങളിൽ പോലും അവർക്ക് സ്വന്തമായി മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. വലിയ മത്സരങ്ങളിൽ അവർ ഒരിക്കലും അശ്രദ്ധമായ തെറ്റുകൾ വരുത്തിയിട്ടില്ല’, യോഗ് രാജ് സിങ് പറഞ്ഞു.
ബെംഗളൂരുവിനെതിരായ കലാശപ്പോരിൽ രണ്ടു പന്തുകൾ നേരിട്ട ശ്രേയസ് ഒരു റൺ മാത്രമെടുത്തു പുറത്തായിരുന്നു. പഞ്ചാബ് കിങ്സിനെതിരായ ഫൈനൽ പോരാട്ടത്തിൽ ആറു റൺസ് വിജയമാണ് ആർസിബിനേടിയത്. ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.