ലക്നൗ: വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്നാണ് യോഗി പറഞ്ഞത്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല. റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല. സൗകര്യം വേണമെങ്കിൽ അച്ചടക്കം പിന്തുടരാൻ പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. റോഡിൽ നിസ്കാരം വിലക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ യോഗിയുടെ വിവാദ പരാമർശം.പ്രയാഗ്‌രാജിലെ മഹാകുംഭമേള മതപരമായ അച്ചടക്കത്തിന്റെയും ചിട്ടയായ പെരുമാറ്റത്തിന്റെയും ഉദാഹരണമായി യോഗി ചൂണ്ടിക്കാട്ടുന്നു.
അക്രമമോ ഉപദ്രവമോ ക്രമക്കേടോ ഇല്ലാതെയാണ് 66 കോടി ഭക്തർ മഹാകുംഭ മേളയിൽ പങ്കെടുത്തത്. റോഡുകൾ നടക്കാൻ വേണ്ടിയുള്ളതാണ്. ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണം. പ്രയാഗ്‌രാജിൽ എവിടെയും കൊള്ളയടി ഉണ്ടായിരുന്നില്ല, എവിടെയും തീവയ്പ്പ് നടന്നില്ല, എവിടെയും പീഡനം ഉണ്ടായിരുന്നില്ല, എവിടെയും നശീകരണമില്ല, എവിടെയും തട്ടിക്കൊണ്ടുപോകലില്ല. ഇതാണ് മതപരമായ അച്ചടക്കമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
‘‘അവർ ഭക്തിയോടെ വന്നു, മഹാസ്നാനത്തിൽ പങ്കെടുത്തു. തുടർന്ന് അവരുടെ ലക്ഷ്യസ്ഥാനത്തേക്കു നീങ്ങി. ഉത്സവങ്ങളും ആഘോഷങ്ങളും അല്ലെങ്കിൽ അത്തരം ഏതെങ്കിലും പരിപാടികൾ ധിക്കാരത്തിനുള്ള വേദിയായി മാറരുത്. നിങ്ങൾക്ക് സൗകര്യം വേണമെങ്കിൽ, ആ അച്ചടക്കം പിന്തുടരാൻ പഠിക്കണം’’ – യോഗി ആദിത്യനാഥ് പറഞ്ഞു.