തൃശൂർ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി കെഎം സുനിത. ജയലളിതയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു സുപ്രീംകോടതിക്ക് കത്തയച്ചിരിക്കുകയാണ് യുവതി.
ജയലളിത വിളിച്ചത് പ്രകാരം താൻ പോയസ് ഗാർഡനിൽ എത്തിയെന്നും അവിടെ ചെന്നപ്പോൾ സ്‌റ്റെയർകേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കൂടാതെ കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടി. താൻ നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് സ്വീപ്പർ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാൻ പറ്റും – സുനിത പറയുന്നു.
അതുപോലെ ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയും മന്നാർഗുഡി മാഫിയയുമാണെന്നും ഇവർ ആരോപിക്കുന്നു. ഇതിന് മുൻപ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. അതുപോലെ താൻ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും ഇവർ അവകാശപ്പെടുന്നു.
എംജിആറിന്റെ ജോലിക്കാരൻ മുഖാന്തരം അദ്ദേഹത്തിന്റെ വീട്ടിലാണ് താൻ വളർന്നതെന്നും അവർ പറയുന്നു. തന്റെ അമ്മയായ ജയലളിത 18ാം വയസിൽ തന്നെ തിരിച്ചറിഞ്ഞതാണെന്നും ജീവിച്ചിരുന്നപ്പോൾ പോയി കാണാറുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു. എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരാറുണ്ട്. എനിക്ക് 2024 ഓഗസ്റ്റ് വരെ പണം തന്നിട്ടുണ്ടെന്നും– ഇവർ അവകാശപ്പെടുന്നു. അതേസമയം ജയലളിത മരിച്ചത് 2016 ഡിസംബർ 5നാണ്.